Friday, September 11, 2020

കഥ(അമ്മു വെയിറ്റിംഗ് ലിസ്റ്റിലാണ്)

അമ്മു വെയിറ്റിംഗ് ലിസ്റ്റിലാണ്.

തെക്കേമുറ്റത്തെ കോഴിക്കൂടിന്‍റെ സമീപത്ത് അടുക്കിവെച്ചിരുന്ന പഴയ ചുടുകട്ടകള്‍ ഓരോന്ന് നെഞ്ചോടുചേര്‍ത്ത് എടുത്തുകൊണ്ടുവന്ന് അമ്മു മുറ്റത്ത് ഇടുകയാണ്‌. നാളെ വല്യമ്മയുടെ മകള്‍ മഞ്ചുച്ചേച്ചിയുടെ കല്യാണമാണ്.

രാവിലെ മുതലുള്ള തോരാത്ത മഴയാല്‍ മുറ്റംനിറയെ  വെള്ളവും ചെളിയുമാണ്.ഏഴുകല്ലുകള്‍
പെറുക്കിക്കൊണ്ടിട്ടു.ഒന്നുകൂടി
വേണ്ടിവരും പടിവരെ എത്താന്‍.

പഴയ ചായിപ്പ് പൊളിച്ചുമാറ്റി
യപ്പോള്‍ അമ്മ എന്തിനോവേണ്ടി അടുക്കി വെച്ചിരുന്നതാണ് ചുടു കട്ടകള്‍.

ചുടുകട്ടയുടെയും കൈകളുടെയും നിറം ഒരുപോലെ ആയെങ്കിലും അമ്മുവിന് സംതൃപ്തി തോന്നി.നെഞ്ചത്തുപറ്റിപ്പിടിച്ച ചുടുകട്ടപ്പൊടി കൈകൊണ്ട് തട്ടിക്കളഞ്ഞു.

അമ്മയും അച്ഛനും മഞ്ചുച്ചേച്ചിയുടെ വീട്ടിലോട്ട് പോയിരിക്കുകയാണ്,കല്യാണവിശേഷങ്ങളറിയാന്‍.

ചിന്നുച്ചേച്ചിയ്ക്ക്  ഓണ്‍ലൈന്‍ക്ളാസ്സ് നടക്കുന്നു.അതിനാല്‍  ചേച്ചി അകത്തെ മുറിയിലാണ്.

തയ്ച്ചുവെച്ചിരിക്കുന്ന പുത്തന്‍ പട്ടുപാവാടയും ഉടുപ്പുമിട്ടിറങ്ങു
മ്പോള്‍ പാവാടയില്‍ ചെളിയാകാ
തിരിക്കാനുള്ള വിദ്യയാണ് അമ്മു ചെയ്യുന്നത്.

രാവിലെ   കല്യാണത്തിനു പോകാന്‍ പട്ടുപാവാടയും ബളൗസ്സുമിട്ടിറങ്ങുന്ന രംഗം അവള്‍ ഭാവനയില്‍ കണ്ടു.

അമ്മു കൈയും മുഖവും കഴുകി അകത്തുകയറി. മഞ്ഞപ്പട്ടുപാവാട അരയോടുചേര്‍ത്തുവെച്ചു കണ്ണാടിയില്‍ നോക്കി ഒന്നുകറങ്ങി.

നാളെ ഏങ്ങനെ മുടികെട്ടും? അവള്‍ പലരീതിയില്‍ കുഞ്ഞിത്തലമുടി കെട്ടി നോക്കി.
ഇരുവശവും കെട്ടി പൂവെച്ചാല്‍ നല്ല ചേലാവും...കണ്ണാടിയില്‍ തന്നെത്തന്നെ നോക്കി അമ്മു ചിരിച്ചുകൊണ്ടുനില്‍ക്കവേ മുറ്റത്ത് അച്ഛന്‍റെയും അമ്മയുടെയും ശബ്ദം കേട്ടു.

''ആളു തികഞ്ഞസ്ഥിതിയ്ക്ക്  ഇവിടുന്ന് രണ്ടുപേര്‍ക്കല്ലേ പോകാന്‍ പറ്റൂ?''അമ്മയുടെ  ശബ്ദം.

''അപ്പോള്‍ മക്കളോ?''
അച്ഛന്‍റെ വിഷമിച്ച ശബ്ദം.

''അല്ല നിങ്ങളും അമ്മുവുംകൂടി പൊയ്ക്കോളൂ, അവള്‍ ഇന്നലെമുതല്‍ ഒരുങ്ങിയിരിക്കുകയല്ലേ..പാവം.

ചിന്നുവിന് ഓണ്‍ലൈന്‍
ക്ളാസ്സുള്ളതിനാല്‍ അവള്‍ക്ക് വിഷമമുണ്ടാകില്ല. ഞാനും ചിന്നുവും വരുന്നില്ല  ,നിങ്ങള്‍ പൊയ്ക്കോളൂ .''

വാടിയമുഖത്തോടെ അമ്മു പട്ടുപാവാട അലമാരയില്‍ മടക്കിവെച്ചു.വേണ്ട ...ചിന്നുച്ചേച്ചി യില്ലാതെ തനിക്ക് കല്യാണത്തിന് പോകേണ്ട..

നിറഞ്ഞകണ്ണുകള്‍ ചുടുകട്ടപ്പൊടി പറ്റിയ പാവാടയില്‍ തുടച്ചുകൊണ്ട് അമ്മു തിണ്ണയില്‍  വിഷമിച്ചിരിക്കുന്ന അമ്മയുടെ   അടുത്തെത്തി.
''അമ്മേ,ഞാന്‍ കല്യാണത്തിന്  വരുന്നില്ല..എനിക്ക് ചിന്നുച്ചേച്ചിയോടൊപ്പം ഇവിടിരുന്നാല്‍മതി,എനിക്ക് കല്യാണത്തിന്  വരണ്ടാമ്മേ''
അമ്മു കരയാന്‍ തുടങ്ങി.

അച്ഛനും അമ്മയും പരസ്പരം  നോക്കിമിഴിച്ചിരുന്നു.
'' വേറെ ആരെങ്കിലും  രണ്ടുപേര്‍ വരാതിരുന്നാലോ?'' അച്ഛന്‍റെ  ഇടറിയശബ്ദം അമ്മു അകത്തേക്കു നടക്കുമ്പോള്‍ കേട്ടു.

സിന്ധു സുരേഷ്
6.06.2020

No comments:

Post a Comment