മെസഞ്ചര്‍
മെസഞ്ചറില്‍ സന്ദേശമെത്തിയ ശബ്ദം.
നെറ്റ് ഓണ്‍ചെയ്തു.വി.ഭാസ്ക്കര്‍.നേരെ പ്രൊഫൈലിലേക്ക്..
മരുഭൂമിയിലെ ഒട്ടകത്തിൻ്റെ ചിത്രം..
വി ഭാസ്ക്കർ
പ്രൊഫൈലിൽ പേരു കണ്ടപ്പോൾ തന്നെ നെഞ്ചിടിക്കാൻ തുടങ്ങി. ആ മുഖം ഒന്നു കാണാൻ കൊതിച്ചെങ്കിലും തിരയാൻ പേടിയാകുന്ന പോലെ.
മധുവേട്ടൻ ഇപ്പോൾ വിളിക്കുമായിരിക്കും. ധൃതിയിൽ പ്രൊഫൈൽഓപ്പൺ ചെയ്ത് ഓടിച്ചുനോക്കി, ആ മുഖത്തിന് ഒരു മാറ്റവുമില്ല.
അല്പം ഗൗരവം വന്നത് പോലെ.
മെസഞ്ചറിൽ നോട്ടിഫിക്കേഷൻ, പച്ച സിഗ്നൽ. ടൈപ്പിംഗ് ..
"ഹായ് റീനാ"
"ഹായ്" വിറയാർന്ന കൈകളാൽ അവൾ പ്രതികരിച്ചു.
" ഒരുപാടു തിരഞ്ഞിട്ടാടോ മുഖപുസ്തകത്തിൽ നിന്ന് തന്നെയൊന്നു കണ്ടെത്താൻ കഴിഞ്ഞത് "
പെട്ടെന്ന് ഫോണിൽ മധുവിൻ്റെ വിളി.
നെഞ്ചിൽ തീയാളി.
" എന്തെടുക്കുവാനീയവിടെ? ഗേറ്റൊക്കെ
കുറ്റിയിട്ടിട്ടില്ലേ? തുണി കഴുകാനുണ്ടെന്നു പറഞ്ഞിട്ട് ഫോണിലിരിക്കുകയാണോ?"
" കുറ്റിയിട്ടു, തുണി കഴുകാൻ പോകുവാ" മധു ഫോൺ കട്ടു ചെയ്തു.
" എന്താടോ ഒന്നും മിണ്ടാത്തത്?" വീണ്ടും സന്ദേശം.
റീനയുടെ വിരലുകൾ ദ്രുതഗതിയിൽ ചലിച്ചു'
" ഹസ്സിൻ്റെ ഫോൺ വന്നതാ, എപ്പോഴും വിളിച്ചുകൊണ്ടിരിക്കും, വലിയ സ്നേഹമാ,
ഭാസ്ക്കറുമായുള്ള പരിചയം പുതുക്കാൻ കഴിഞ്ഞതിൽ സന്തോഷം. പക്ഷേ
ദയവായി ഇനി എനിക്ക് മെസേജ് അയയ്ക്കരുത്.ഞാനിവിടെ വളരെ സന്തോഷമായി കഴിയുകയാണ്. എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ഭർത്താവ്.
ഓരോ അരമണിക്കൂറിലും വിളിക്കും. ഒരർത്ഥത്തിൽ പ്രണയത്തടവ് എന്നു പറയാം"
അടർന്നു വീഴുന്ന കണ്ണീർമണികൾ ഭാസ്ക്കർ ഒരിക്കലും കാണരുത്.
ഒരു സ്മൈലിയുടെ ചിത്രം കൂടി അയച്ച് അവൾ കണ്ണീർ തുടച്ചു.
ഭാസ്ക്കറിൻ്റെ മനസ്സിൽ വിരിഞ്ഞ അസൂയപ്പൂക്കൾ അവൾ അറിയാതിരിക്കാൻ അയാളും ഒരു സ്മൈലി അയച്ചു,
അവൾ എന്നും ഭാഗ്യവതി തന്നെ.എന്നിൽ നിന്നും പറന്നു പോയെങ്കിലും പ്രണയം തുടിക്കുന്ന ഹൃദയമുള്ള ഭർത്താവാനെ കിട്ടിയല്ലോ.. ഞാനെന്തിനാ വെറുതെ..
നിറഞ്ഞ കണ്ണുകൾ ആരും കാണില്ല .. ആണുങ്ങളുടെ കണ്ണുനീർ അധികം ഒഴുകാറില്ലല്ലോ? മനസ്സു മന്ത്രിച്ചു,
പ്രണയം കൊണ്ട് എൻ്റെ ഹൃദയ തടവറയിൽ നിന്നെ തളച്ചിടാൻ എനിക്കന്നു കഴിഞ്ഞില്ല. പലപ്പോഴും ഉള്ളിലെ പ്രണയം ഉള്ളിൽ തന്നെ വച്ചു.മൂന്നനിയത്തിമാരുടെ ഏട്ടന് പ്രണയം ഒരു സ്വപ്നമായിരുന്നു.
പക്ഷേ നിൻ്റെ മനസ്സ് ഞാൻ കണ്ടിരുന്നു. പറയാതെ പറഞ്ഞ പ്രണയം ഇരുവരും അറിഞ്ഞിരുന്നു. ഒന്നും പറഞ്ഞില്ലെങ്കിലും.
റീനയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. മനസ്സിൽ മാത്രം അവൾ പറഞ്ഞു" എനിക്കു നഷ്ടപ്പെട്ട എൻ്റെ പറയാൻ മറന്ന പ്രണയമേ, പ്രിയ ഭാസ്ക്കർ നീ എനിക്കെന്നും എൻ്റെ പ്രിയ സൂര്യൻ.. എന്നാൽ നിനക്കു വേണ്ടിയല്ലാതെ വിരിഞ്ഞ ഒരു താമര ഞാൻ. എന്നും പ്രഭാതമുണ്ടല്ലോ? സൂര്യനും... നിത്യവും നിന്നെ എനിക്കു കാണാം"
ഭാസ്ക്കർ ടൈപ്പിംഗ് ...
" നോ, നെവർ, ഇനി ഒരിക്കലും മെസേജ് അയയ്ക്കില്ല റീന, തൻ്റെ സുഖവിവരങ്ങൾ അറിയണമെന്നു തോന്നി, സന്തോഷം, അയാം സോ ഹാപ്പി നൗ .. താൻ തൻ്റെ ഹസ്സിൻ്റെ പ്രണയത്തടവറയിൽ സന്തോഷമായി കഴിയുക, എന്നും സ്നേഹം... സ്നേഹം മാത്രം... ബൈ"
ഇടതു കൈ കൊണ്ട് കണ്ണീർ തുടച്ച് അവൾ നോക്കിയിരിക്കേ ഭാസ്ക്കർ ഓൺ ലൈനിൽ നിന്ന് പോയി.
സന്ദേശങ്ങൾ ഒന്നുകൂടി വായിച്ച് മനസ്സിലെഴുതി ഡിലീറ്റു ചെയ്തു.
വീണ്ടും മധുവിൻ്റെ ഫോൺ ',
" എന്തു ചെയ്യുവാനീയവിടെ? മൊബൈലിൽ കുത്തിക്കുത്തിയിരിക്കുകയാണോ? എപ്പോഴും ഓൺലൈനിലാണല്ലോ? തുണി അലക്കിയോ?"
" മധുവേട്ടാ ഞാൻ.." പൂർത്തിയാക്കുന്നതിനു മുൻപ് അയാൾ ഫോൺ കട്ടു ചെയ്തു ..
പതച്ചു വരുന്ന സോപ്പുപതയിൽ പൊങ്ങിപ്പൊട്ടുന്ന കുമിളകളിൽ മിഴിയൂന്നിയ അവളുടെ ഹൃദയം മന്ത്രിച്ചു
എൻ്റെ പ്രണയത്തടവിലെ ശിക്ഷകൾ നീ ഒരിക്കലും അറിയാതിരിക്കട്ടെ ഭാസ്ക്കർ!
എനിക്ക് സുഖമാണ്!പരമസുഖം!!
സിന്ധു സുരേഷ്
(14.02.2019)
No comments:
Post a Comment