കഥ
പാദുകം (ഭാഗം നാല്)
സീനത്ത്സാറിനോട് തനിക്ക് തീര്‍ത്താലും തീരാത്ത കടപ്പാടുണ്ട്.ഞാന്‍ രണ്ടാം ക്ളാസ്സിലായിരുന്നു എന്നാണെന്‍റെ ഓര്‍മ്മ .അന്നൊക്കെ ഉച്ചയ്‌ക്ക് സ്ക്കൂള്‍വിട്ടാല്‍ വീട്ടില്‍പ്പോയി ഭക്ഷണം കഴിച്ചിട്ടു വരുകയാണ് പതിവ്.ഏതാണ്ട് ഒന്നരകിലോമീറ്റര്‍ ദൂരമുണ്ടാകും സ്ക്കൂളും വീടും തമ്മില്‍. ഇതിനിടയില്‍ ഒരുപള്ളിയുടെയും ശ്മശാനത്തിന്‍റെയും മതിലിനുമുന്നിലൂടെ വേണമായിരുന്നു വീട്ടിലെത്താന്‍.പകുതിദൂരംവരെ കുറെ കടകളും ആളുകളുമൊക്കെയുണ്ടാവും.
പിന്നെ വിജനമാണ്.പള്ളിപ്പറമ്പിലെ വെള്ളമതിലിന് ഉയരം കുറവായിരുന്നതിനാല്‍ അവിടുത്തെ ഖബറടക്കവും മറ്റും ഞങ്ങള്‍ കുട്ടികള്‍ എത്തിനോക്കുമായിരുന്നു .പള്ളിമതില്‍ കഴിഞ്ഞാല്‍ ശ്മശാനത്തിന്‍റെ മതില്‍ തുടങ്ങുകയായി .
ഒരുപാടുയരത്തിലുള്ള മതിലുകളുടെ നിറം നരച്ച ചുവപ്പായിരുന്നെങ്കിലും പായലുപിടിച്ച് പച്ചനിറവും ഇടവിട്ട് കാണാമായിരുന്നു.
ശ്മശാനത്തിന്‍റെ വലിയഗേറ്റിനുള്ളിലൂടെ നോക്കിയാല്‍ വിശാലമായ പറമ്പ് കാണാമെങ്കിലും ദൂരെയായി മരങ്ങള്‍തിങ്ങി ഇരുട്ടുമൂടിക്കിടക്കുമായിരുന്നു.പറങ്കിമാവുകള്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ആ ശ്മശാനം കുട്ടിക്കാലത്ത് മനസ്സില്‍ എന്നും ഭീതി വിതച്ചിരുന്നു.ഗേറ്റിനടുത്തെത്തുമ്പോള്‍
അകത്തേക്ക് നോക്കരുതെന്നു കരുതും.പ
ക്ഷേ എത്രവിചാരിച്ചാലും കഴിയില്ല. ചിലപ്പോഴൊക്കെ ശവം ദഹിപ്പിക്കുന്ന ഗന്ധം സ്കൂളില്‍ ഇരിക്കുമ്പോഴും അനുഭവപ്പെടും.
വഴിയിലോട്ടു ചാഞ്ഞുനില്‍ക്കുന്ന കശുമാവില്‍ നിറയെ പഴങ്ങള്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ പറങ്കിപ്പഴം ഇന്നും പേടിപ്പെടുത്തുന്ന ഒരോര്‍മ്മയാണ്.
മുതിര്‍ന്ന കുട്ടികള്‍ പേടിപ്പിക്കാന്‍ ഓരോ നുണക്കഥകള്‍ പറഞ്ഞിട്ടുള്ളതിനാല്‍ ഒറ്റയ്ക്ക് അതുവഴിവരാന്‍ ഭയമായിരുന്നു.
അന്നൊരുവെള്ളിയാഴ്ച ഉച്ചയ്ക്ക് സ്ക്കൂള്‍വിട്ട് വീട്ടില്‍പ്പോയി ഭക്ഷണവും കഴിച്ച് സ്‌ക്കൂളിലേക്ക് മടങ്ങുമ്പോള്‍ വഴി വിജനമായിരുന്നു. പള്ളിമതില്‍ കഴിഞ്ഞപ്പോള്‍ ഭയം വര്‍ദ്ധിച്ചു.ഒറ്റ ഒാട്ടം.
ശ്മശാനത്തിന്‍റെ ഗേറ്റും കഴിഞ്ഞ് കുറച്ചകലെയായി ഒരു വളവുണ്ട്. ആ വളവ് കഴിഞ്ഞാലേ സ്ക്കൂളിലേക്കുള്ള വഴിയാകൂ.ഏതായാലും ശ്മശാനത്തിന്‍റെ വളവ് കടന്നുകിട്ടി.പക്ഷേ അപ്പോ
ഴേക്കും തന്‍റെ പഴയ ചെരുപ്പിന്‍റെ വള്ളികളില്‍ ഒന്നു പൊട്ടിപ്പോയതിനാല്‍ അത് വഴിയില്‍ ഉപേക്ഷിക്കുകയേ
നിവൃത്തിയുണ്ടായിരുന്നുള്ളൂ.
ഒന്നുരണ്ടടി വച്ചപ്പോള്‍ കാലുകള്‍ ചുട്ടു പൊള്ളുന്നു. ഓരോ പാദവും പരസ്പരം കാലുകളുടെ മുകളില്‍ വെച്ചുവെച്ചു കുറച്ചു നടന്നു.ചൂട്,രക്ഷയില്ല.വീണ്ടും ഓടി. അപ്പോഴതാ കുടയും പിടിച്ചുകൊണ്ട് സാറുമുന്നേ നടക്കുന്നു.സാറിനെ മറികടന്നോടാന്‍ എന്‍റെ കുഞ്ഞുമനസ്സ് അനുവദിച്ചില്ല.പിന്നില്‍ ഓടുന്ന ശബ്ദം പെട്ടെന്നു കേള്‍ക്കാതായതിനാലാകും സാര്‍ തിരിഞ്ഞു നോക്കി. ഓരോ കാല്പാദവും മാറിമാറി ഇടയ്ക്കിടെ ഉയര്‍ത്തിപ്പിടിക്കുന്ന ആ പൊരിവെയിലത്തുള്ള തന്‍റെ അവസ്ഥ കണ്ട് ചോദിച്ചു,
''എന്താ കുട്ടീ കാല് പൊള്ളുന്നോ?''
സാറിന്‍റെ അഞ്ച്കല്ല് പതിച്ച വലിയമൂക്കുത്തിയും കല്ലുകമ്മലുകളും ഉച്ചവെയിലത്തു വെട്ടിത്തിളങ്ങി.നിറയെ കരിമഷിയെഴുതിയ കണ്ണുകളില്‍ സ്നേഹത്തിന്‍റെ ഓളങ്ങള്‍.
''ചെരുപ്പ് പൊട്ടിപ്പോയി''
വിളറിയതും വേദനനിറഞ്ഞതുമായ മുഖത്തോടെ താന്‍ പറഞ്ഞു.
സ്നേഹത്തോടെ സാര്‍ ക്ഷണിച്ചു,
''വരൂ, ഈ കുടക്കീഴിലോട്ട് കയറൂ''
സാറിനൊപ്പം നടക്കാന്‍ ജാള്യം തോന്നി.
കുടയുടേയും സാറിന്‍റേയും കുറുകിയ നിഴലില്‍ ചൂടുകുറഞ്ഞതായി തോന്നിയെങ്കിലും തൃപ്തിയാകാതെ കാലില്‍ക്കിടന്ന പ്ളാസ്റ്റിക് ചെരുപ്പൂരി തന്‍റെ മുന്നിലേക്ക് നീക്കി ''ഇട്ടോളൂ'' എന്നു പറഞ്ഞു. സാറിന്‍റെ സ്നേഹത്തിനും അനുകമ്പയ്ക്കും മുന്നില്‍ തലകുനിച്ച് ആ പ്ളാസ്റ്റിക്ക് ചെരുപ്പിട്ടപ്പോള്‍ സാറിന്‍റെ കാലിലെ ഇളം ചൂട് തന്‍റെ കുഞ്ഞിക്കാലുകളില്‍ പടരുന്നതായിത്തോന്നി. സാറിനോട് വല്ലാത്ത സ്നേഹം തോന്നി.തനിക്ക് പാകമായിരുന്നില്ലെങ്കിലും സ്ക്കൂള്‍ വരാന്തവരെ അതിട്ടു.മടക്കി ചോദിച്ചില്ലെങ്കിലും എത്രയും വേഗം തിരികെ ഏല്പിക്കാന്‍ മനസ്സ് വെമ്പി.
''മതി ,ഇനി ചൂടില്ല'' എന്നു പറഞ്ഞു സ്ക്കൂള്‍ വരാന്തയിലേക്ക് കയറി സാറിന്‍റെ മുന്നിലേക്ക് ചെരുപ്പ് നീക്കിവച്ചു. സാറൊന്നും പറയാതെ പുഞ്ചിരിച്ചു. നന്ദി എങ്ങനെ പറയണം എന്നുപോലും അന്ന് അറിയില്ലായിരുന്നു.
ഇപ്പോള്‍ മരിച്ചെന്നറിഞ്ഞെങ്കിലും സാര്‍ തന്‍റെ മനസ്സില്‍ ഇപ്പോഴും ഒരു കെടാവിളക്കുപോലെ കത്തിനില്‍ക്കുന്നുണ്ട്.പാഠപുസ്തകത്തിലില്ലാത്ത അറിവിന്‍റെ പ്രകാശവും പരത്തിക്കൊണ്ട്.
''ലക്ഷ്മീ '' അമ്മയും അമ്മാമ്മയും നടന്നുകഴിഞ്ഞു.അമ്മാമയ്ക്കിനി കൂട്ടുകാരിയില്ലല്ലോ?
''വേഗംവാ മോളേ'' പതിഞ്ഞ ശബ്ദത്തില്‍ അമ്മ വീണ്ടും വിളിച്ചു.അതെ വേഗം പോകണം, സാറിന്‍റെ മയ്യത്തെടുക്കുന്നതിന് മുമ്പെത്തണം.ചലനമറ്റ ആ ശരീരം കാണണം.ഉള്ളിലൊരു തേങ്ങല്‍.
നിറയെ ആള്‍ക്കൂട്ടം,സാറിന്‍റെ പേരക്കുട്ടികള്‍ ആണെന്നു തോന്നുന്നു.മുറ്റത്ത് ഓടിക്കളിക്കുന്നു.
പുഞ്ചിരി ഒളിപ്പിച്ചിരുന്ന നേര്‍ത്ത ചുണ്ടുകളും നിറയെ കണ്‍മഷിയെഴുതിയ കണ്ണുകളും കാണാന്‍ ധൃതിയായി.ആരുടെയെങ്കിലും നിലവിളിക്കായി കാതുകൂര്‍പ്പിച്ചെങ്കിലും ഒന്നും കേട്ടില്ല.കുറെആളുകള്‍ മൃതശരീരത്തിനു ചുറ്റും നില്‍ക്കുന്നുണ്ട്.താഴെയിരുന്ന് കരയുന്ന ഒറ്റ സ്ത്രീകളെയും കണ്ടില്ല.ഇപ്പോള്‍ ആരും അലമുറയിടാറില്ലല്ലോ? സാറിന്‍റെ മക്കളെവിടെ?കണ്ണുകള്‍ ചുറ്റും പരതി.
അല്ലെങ്കിലും ആണ്‍മക്കള്‍ ഉറക്കെ കരയാറില്ലല്ലോ? സങ്കടം ഉള്ളിലൊതുക്കി അവര്‍.....
അമ്മയും അമ്മാമ്മയും ഒരൊഴിഞ്ഞകോണില്‍ ഇരുന്നു. ഞാന്‍ മെല്ലെ അടുക്കളഭാഗത്തെ വാതിലിനടുത്തേയ്ക്ക് വെറുതെ നടന്നു.ആ അടുക്കളപ്പടിയില്‍ കുറച്ചുനേരംമുഖംതാഴ്ത്തിയിരുന്നു. കണ്ണുകള്‍ പടിക്കുതാഴെ കിടക്കുന്ന സാറിന്‍റെ ചെരുപ്പുകളിലുടക്കി.
കഴിഞ്ഞ ആഴ്ച സാറിനെക്കണ്ടപ്പോള്‍ ഇതുതന്നെയാണ് ധരിച്ചിരുന്നത്.ആ ചെരുപ്പുകളിലേക്ക് മെല്ലെ എന്‍റെ കാലുകള്‍ ചേര്‍ത്തുവെച്ചു.വര്‍ഷങ്ങള്‍ക്കുമുമ്പനുഭവിച്ച അതേ ചൂട് കാലുകളിലേക്കു പടര്‍ന്നുകയറി,''സാര്‍''ഒന്നുറക്കെ കരയാനാകാതെ മുഖം പൊത്തി.....
..
No comments:
Post a Comment