Friday, August 30, 2019

കാരുണ്യത്തിന്‍റെ കരങ്ങളില്‍ (കഥ)



കാരുണ്യത്തിന്‍റെ കരങ്ങളില്‍..

ഞരമ്പുകളിലേക്കു വലിഞ്ഞു കയറുന്ന മരുന്നിന്‍റെ വേദനയില്‍ അയാള്‍ കണ്ണുകള്‍ മുറുകെയടച്ചു.മയങ്ങിയ കണ്ണുകളിലെ ചുവപ്പും കറുപ്പും നിറഞ്ഞ ഇരുട്ടിന്‍റെ മഞ്ഞപ്പില്‍ ഓര്‍മ്മകള്‍ മറഞ്ഞുനിന്നു.കത്തിക്കാളുന്ന വിശപ്പയാള്‍ക്കന്യമായിരിക്കുന്നു.
നാഡീവ്യൂഹങ്ങളിലേക്കു പടരുന്ന കനത്ത മര്‍ദ്ദത്തില്‍ ഒന്നു ഞരങ്ങി.
കൊടും വേദനയില്‍ ശരീരവും മനസ്സും വേദനിച്ച രാവുകള്‍,പകലുകള്‍..

അവ്യക്തമായ ഓര്‍മ്മയുടെ നിഴല്‍പ്പാടുകളില്‍ കനിവിന്‍റെ തണുത്ത സ്പര്‍ശനത്തില്‍ മയങ്ങി  ആ വെളുത്ത നീണ്ട കുപ്പായത്തിനോട് തല അടുപ്പിച്ചപ്പോള്‍ പാപബോധത്തിന്‍റെ തീക്കനലുകള്‍ നീറി.അച്ചന്‍റെ നേരിയ തണുപ്പുള്ള കരങ്ങള്‍ അയാളുടെ ശിരസ്സില്‍ തഴുകിയപ്പോള്‍ പണ്ടെങ്ങോ അനുഭവിച്ചിരുന്ന അമ്മയുടെ സാമിപ്യം വീണ്ടും  അറിഞ്ഞയാള്‍  കണ്ണുകളടച്ചു.കനിവിന്‍റെ സുഗന്ധത്തില്‍ മയങ്ങി.

അയാളുടെ കൈകള്‍ അറിയാതെ അച്ചന്‍റെ കഴുത്തിലെ കുരിശുമാലയില്‍ പരതി.  ആ കുരിശില്‍ മെല്ലെപിടിച്ച് മയക്കത്തിന്‍റെ ആഴങ്ങളലേക്കു വഴുതി വീണു.
അച്ചന്‍ അയാളോടു കൂടുതല്‍ ചേര്‍ന്ന് കട്ടിലില്‍ ഇരുന്നു.
                വെളിയില്‍  ഇപ്പോഴും ആ നായ  ചുരുണ്ടുകിടക്കുന്നുണ്ട് .ദിവസങ്ങളായി മുറിവു നിറഞ്ഞ കാല്പാദങ്ങളുമായി തെരുവിലെ
കടത്തിണ്ണയുടെ സൈഡില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്കു സമീപം ഈ നായയുമുണ്ടായിരുന്നത്രേ.കഴിഞ്ഞദിവസം  നായ അയാളുടെ മുറിവില്‍ നക്കുന്നുണ്ടായിരുന്നു.ഇതുകണ്ട  കപ്യാര്‍ സക്കറിയ തന്നോടുവന്നു പറഞ്ഞപ്പോള്‍  കൂടുതല്‍ ആലോചിക്കാതെ നേരെയിങ്ങുപോന്നതു നന്നായി,.അച്ചനോര്‍ത്തു.
താനെത്തുമ്പോള്‍
അയാള്‍ ആരോ വലിച്ചെറിഞ്ഞ മണ്ണുപുരണ്ട പഴുത്തമാങ്ങയുടെ തൊലികടിച്ച് തിന്നുകയായിരുന്നു.
കുഴിയിലേക്കാണ്ടുപോയ കണ്ണുകളും ഒട്ടിയ വയറും വിശപ്പിന്‍റെ കഠിനത വിളിച്ചോതിയിരുന്നു.

സക്കറിയയുടെ സഹായത്താല്‍ അയാളെ കാറിലേക്കു കയറ്റുമ്പോള്‍ വാലാട്ടിക്കൊണ്ട് നായയും അയാളുടെ സമീപത്തേക്കു വന്നു.സക്കറിയ നായയെ ആട്ടിയകറ്റാന്‍ നോക്കി.പക്ഷേ അതിനേയും കൂട്ടിക്കോളാന്‍ താന്‍ ആംഗ്യം കാണിച്ചു.അയാളോടൊപ്പം നായയും കാറില്‍കയറി.
വിശപ്പിന്‍റെ ഭാണ്ഡം
പോലെ അഴുക്കു പുരണ്ട
ഒരു ഭാണ്ഡക്കെട്ട് അയാള്‍ നെഞ്ചോട് അടുക്കിപ്പിടിച്ചിരുന്നു.
പുലരുവോളം അച്ചന്‍ അയാള്‍ക്കരുകില്‍ത്തന്നെയിരുന്നു.പ്രഭാതത്തിന്‍റെ നേര്‍ത്തകിരണങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയിരുന്നു.അച്ചന്‍ ഒന്നുമയങ്ങിയോ?

കാലുകള്‍ മെല്ലെ ചലിപ്പിച്ചപ്പോള്‍ അയാളറിഞ്ഞു,ആരോ കാലിനുസമീപം തലപൂഴ്ത്തിയിരിക്കുന്നു.അച്ചന്‍..അയാളുടെ ഹ്യദയംവല്ലാതെ മിടിച്ചു.തെരുവില്‍ വിശന്നു പുഴുവരിച്ചുകിടന്ന തന്നെ ഇവിടെ എത്തിയ്ക്കാന്‍  താന്‍ എന്തെങ്കിലും  പുണ്യം ചെയ്തിരുന്നുവോ?..ഇല്ല ഈ സ്നേഹത്തിനു താനര്‍ഹനല്ല
ഇവിടുന്നുപോകണം.അയാള്‍ കാല്‍ മെല്ലെ വലിയ്ക്കാന്‍ നോക്കി,കഴിഞ്ഞില്ല,അച്ചനുണരും.ആ നല്ല മനുഷ്യന്‍റെ ഉറക്കം നഷ്ടപ്പെടുത്താന്‍ ആവില്ല

  അയാള്‍ കട്ടിലില്‍ ചാരിയിരുന്നു .കണ്ണുകളടച്ചു..ഓര്‍മ്മകള്‍..കുത്തിനോവിക്കുന്ന ഓര്‍മ്മകള്‍ ..

യൗവനത്തിന്‍റെ തിളച്ചുമറിയലില്‍ എന്തിനോ ഒക്കെയുള്ള വിശപ്പായിരുന്നു.പുതിയ പുതിയ സൗഹൃദങ്ങള്‍ പകര്‍ന്നു നല്‍കിയ ആനന്ദം
പിന്നിട്ടവഴികളുടെ മാറാല പണിതു.
പൊട്ടിപ്പൊളിഞ്ഞ ഇടുങ്ങിയപാതകളും
മതിലുകളില്ലാത്ത കൊച്ചുപറമ്പുകളും
മനസ്സിലേക്കൊന്നെത്തിനോക്കിയതു പോലുമില്ല.

‌കായലിന്‍റെ അങ്ങേക്കരയിലെ പള്ളിമണികള്‍ മുഴങ്ങുമ്പോള്‍ കുഞ്ഞിവിരലുകള്‍ മുറുകെപ്പിടിച്ചു നടന്നുനീങ്ങിയിരുന്ന അമ്മയുടെ രൂപവും ഓര്‍മ്മിച്ചില്ല.
‌ഓരോ പെരുന്നാളിനും ഇല്ലായ്മ മറച്ച് പുത്തന്‍ ട്രൗസര്‍ അണിയിച്ചിരുന്ന
‌ശുഷ്ക്കിച്ച കരങ്ങളുടെ ലാളനയില്‍ നിന്നൊരു ഒളിച്ചോട്ടം.
‌എങ്ങനെയോ അകപ്പെട്ടുപോയ  സൗഹൃദവലയങ്ങളില്‍ നിന്ന് മോചിതനാകുക എളുപ്പമായിരുന്നില്ല
‌ബിസിനസ്സില്‍ പച്ചപിടിച്ച് ധാരാളം പണം കൈയിലെത്തിയപ്പോള്‍ വിശപ്പ് വയറിനായിരുന്നില്ല.
‌ഉയര്‍ച്ചയുടെ കൊടുമുടിയില്‍ ആഗ്രഹത്തിന്‍റെ വിശപ്പിന്‍ ജ്വാലകള്‍ നാവു നീട്ടി പടര്‍ന്നു..
ആവേശത്തിമിര്‍പ്പില്‍ ,സമ്പന്നതയില്‍
‌കൂട്ടുകൂടാന്‍ ചുറ്റും കഴുകന്‍ കണ്ണുകള്‍ 
‌തക്കംപാര്‍ത്ത ദിനങ്ങള്‍.
‌പ്രലോഭനങ്ങളും ആനന്ദലഹരികളും അശ്വത്തിന്‍റെ വേഗതയില്‍ കടിഞ്ഞാണ്‍ നഷ്ടപ്പെട്ടവനാക്കി.പിന്നീട്  പിടിവള്ളിയില്ലാത്ത
‌അന്ധകാരത്തിന്‍റെ ചുഴിയിലേക്കു നീങ്ങിയപ്പോള്‍ ആരവങ്ങള്‍ ഒഴിഞ്ഞിരുന്നു.കൈവിട്ട പട്ടംപോലെ എങ്ങോ ഒക്കെ പറന്നുനടന്നു.

‌ദിവസങ്ങള്‍,മാസങ്ങള്‍,വര്‍ഷങ്ങള്‍,സൗഹൃദങ്ങളുടെ അകല്‍ച്ചയില്‍ ഒറ്റപ്പെട്ടപ്പോള്‍ എപ്പോഴോ ശൂനൃമായ ബാലന്‍സില്‍ താളം തെറ്റിയലഞ്ഞു.ബസ്സ്റ്റാന്‍ഡുകള്‍,കടത്തിണ്ണകള്‍,തെരുവോരങ്ങള്‍,മുറിവുകള്‍,വ്രണങ്ങള്‍,ഈച്ചകള്‍..
‌തെരുവിന്‍റെ ദ്രുതചലനങ്ങള്‍,കടിപിടികൂടുന്നനായ്ക്കൂട്ടങ്ങള്‍,വിശപ്പിന്‍റെവിളിയില്‍ മത്സരിച്ച് മാലിന്യക്കൂമ്പാരത്തില്‍ പരതുന്ന ബാല്യങ്ങള്‍..

‌ദിവസങ്ങായി  കാല്പാദങ്ങള്‍ നക്കിത്തുടച്ചുകൊണ്ട് കൂടെ ചുരുണ്ടുകിടന്ന നായയുടെചൂടോ തണുത്ത മൂക്കിന്‍റെ ശ്വാസമോ കാലില്‍ പതിക്കുന്നില്ല.

‌അയാള്‍ വീണ്ടും മയക്കത്തിലേക്ക്..

‌കുഞ്ഞിവിരലുകള്‍ മുറുകെപ്പിടിച്ചു നടന്നു നീങ്ങുന്ന രൂപം അയാളെത്തഴുകി..അമ്മ..അമ്മ..
‌സിസ്റ്റര്‍ അയാളുടെ നാവിന്നടിയിലേക്ക്
‌തെര്‍മോമീറ്റര്‍ മൃദുവായി തിരുകി, നെറ്റിയില്‍ മെല്ലെതടവി.അമ്മ അമ്മ
‌ആവെളുത്ത വസ്ത്രത്തിന്‍റെ  ഗന്ധത്തില്‍,സ്പര്‍ശനത്തില്‍ അയാള്‍ അമ്മയെ അറിഞ്ഞു.

‌ഇപ്പോള്‍ ഈ തണുപ്പില്‍ വെളുത്തകുപ്പായങ്ങളുടെ ഗന്ധത്തില്‍
‌ശാന്തിയുടെ നാവു നുണഞ്ഞുകൊണ്ട് അയാള്‍ മെല്ലെ ചുണ്ടനക്കി.നല്ല വിശപ്പുണ്ടായിരുന്നു.അമ്മയുടെ മടിയില്‍ തലചായ്ച്ചുകിടക്കുമ്പോള്‍..കഥകേള്‍ക്കുമ്പോള്‍
‌''മതിയമ്മേ''അയാള്‍ മെല്ലെപറഞ്ഞു,
‌''ഇതാമോനേ ഈ ഉരുളകൂടി''അമ്മപറഞ്ഞുവോ?
‌''മതിയമ്മേ'' വീണ്ടും പറയുന്നതിനുമുന്‍പേ അയാളുടെ നാവിന്നടിയില്‍ നിന്ന് സിസ്റ്റര്‍
‌തെര്‍മോമീറ്റര്‍ മാറ്റി.
‌അയാളുടെ കണ്ണുകള്‍ അമ്മയെകാണാന്‍ കൊതിച്ചു..
‌കാരുണ്യത്തിന്‍റെ കാവല്‍ക്കാരനായ അച്ചന്‍ അയാളെ തഴുകി,
‌''എന്തേ അമ്മയെകാണണമോ''
‌അയാള്‍ തലതാഴ്ത്തി കുറ്റവാളിയെപ്പോലെ..
‌പിന്നെ മെല്ലെപ്പറഞ്ഞു
‌''അമ്മയെകണ്ടെത്തണം''

‌''നമ്മള്‍കണ്ടെത്തും,ക്ഷീണം ഇത്തിരികൂടെമാറട്ടെ,മുറിവൊന്നു കരിയട്ടെ''

‌അച്ചന്‍ അയാളോടു ചേര്‍ന്നു നിന്നു,ആ നെറ്റിയില്‍ തഴുകി,ഒരു പ്രാര്‍ത്ഥനാഗീതംപോലെ...അപ്പോള്‍ അമ്മയെകണ്ടത്താനുള്ള വിശപ്പായിരുന്നു അയാള്‍ക്ക്....

                 സിന്ധു  സുരേഷ്


           

ചക്രവ്യൂഹം (കഥ)

ചക്രവ്യൂഹം

മയങ്ങിയകണ്ണുകള്‍ മെല്ലെ തുറന്ന് മിഥുന്‍ ചുറ്റും നോക്കി. അവ്യക്തമായ
കാഴ്ചകളില്‍ വീണ്ടും കണ്ണടഞ്ഞു.ആരുടെയോ കരസ്പര്‍ശം അവനറിഞ്ഞു.മൃദുവല്ലാത്ത ആ കൈകള്‍ അത്...അവന്‍റെ ഹൃദയം നിലവിളിച്ചുകൊണ്ടേയിരുന്നു.
പുറത്തേക്കുവരാത്ത ശബ്ദത്തില്‍ അവന്‍ നിശബ്ദം കരഞ്ഞു.
അപ്പോള്‍  ആ മൃദുവല്ലാത്ത കൈകള്‍ അവനെ മുറുകെപ്പിടിക്കുന്നതും ഒരുകൈകൊണ്ട് അവന്‍റെ കണ്ണുനീര്‍തുടയ്ക്കുന്നതും ചുടുകണ്ണീര്‍ അവന്‍റെ കൈകളിലിറ്റുവീഴുന്നതും അവനറിഞ്ഞു.
''അച്ഛാ'' അവനുറക്കെവിളിച്ചു. ശബ്ദം പുറത്തേയ്ക്കു വന്നില്ലെങ്കിലും  മകന്‍റെ നിലവിളി അയാള്‍ കേട്ടു.
''മോനേ''എന്ന് ഉള്ളില്‍ത്തിങ്ങും  വേദനയാല്‍ വിളിച്ചുകൊണ്ട്  അയാള്‍  അവനെ തഴുകിക്കൊണ്ടിരുന്നു. നിറഞ്ഞകണ്ണുകളിലെ കൊഴുത്ത കണ്ണുനീരിന്  പറയാന്‍ ഏറെ കഥകള്‍..

മിഥുന്‍ മെല്ലെ ബോധത്തിലേക്ക്....
അവന്‍ അച്ഛനെ ഉറ്റുനോക്കി,ഒരിക്കലും  കരഞ്ഞുകണ്ടിട്ടില്ലാത്ത അച്ഛന്‍റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നു.അവന്‍റെ ഹൃദയംനൊന്തു,അവനുറക്കെവിളിച്ചു,
''അച്ഛാ''...ആ ശബ്ദം മെല്ലെ പുറത്തേയ്ക്കുവന്നു.
അയാള്‍ അവന്‍റെ കവിളില്‍ പകരം ഒരുമ്മ നല്‍കി.

''അച്ഛാ,എനിക്കു  തെറ്റുപറ്റി,ഞാന്‍ ഒരിക്കലും ചെയ്യരുതാത്തത് ചെയ്തു.  മയക്കുമരുന്നിന് അടിമയായി ,എന്‍റെ അച്ഛനെ ഉപേക്ഷിച്ചു...''
''മോനേ,മതി അച്ഛനൊന്നും കേള്‍ക്കേണ്ട...ഒന്നും ..നീ തിരിച്ചുവരുമെന്ന് അച്ഛനുറപ്പുണ്ടായിരുന്നു...നീ വന്നല്ലോ ..തെറ്റുതിരിച്ചറിഞ്ഞല്ലോ..അതുമതി..അതുമാത്രം മതി..ഉറങ്ങിക്കോളൂ..കുറച്ചുകൂടി..''

അവന്‍ കണ്ണടച്ചു,എന്തൊക്കെയോ  ഓര്‍മ്മിക്കാന്‍ ശ്രമിച്ചു.അമ്മ ഉപേക്ഷിച്ചുപോയിട്ടും സ്നേഹത്തോടെ തന്നെ വളര്‍ത്തിയ അച്ഛനും അച്ഛമ്മയും..അമ്മയ്ക്കെങ്ങനെതോന്നി എന്‍റച്ഛനെ ഉപേക്ഷിക്കാന്‍..കുടുംബപ്രശ്നങ്ങള്‍ എന്തെന്നറിയുന്ന പ്രായമായിരുന്നില്ല തനിക്ക്.
പക്ഷേ അമ്മയ്ക്ക് മറ്റാരോ ആയിട്ട് അടുപ്പമുണ്ടായിരുന്നതും അയാളോടൊപ്പം പോയതുമാണെന്ന് അച്ഛമ്മയുടേയും മറ്റും സംസാരത്തിലൂടെ അറിഞ്ഞ കുഞ്ഞുമനസ്സ് ഒത്തിരി  വേദനിച്ചു.ഒരുപാടുസംസാരിക്കുമായിരുന്ന അച്ഛന്‍ മൗനിയായതും മദ്യത്തിനടിമയായതും വളര്‍ന്നുവരവേ താനറിഞ്ഞു.
അച്ഛമ്മയുടെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട താന്‍ കൂട്ടുകാരോടൊപ്പം കൂടുതല്‍ സമയം ചിലവഴിച്ചു.
പിന്നീടെപ്പോഴോ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി.
വീട്ടുജോലിക്കാരിയില്‍നിന്നും മകന്‍റെ തെറ്റായപോക്ക് മനസ്സിലാക്കിയ അച്ഛന്‍ പലപ്പോഴും  തന്‍റെമുറിയില്‍ വന്നിരുന്നു..ആ ചുവന്ന കണ്ണുകളില്‍ മദ്യത്തിന്‍റെ ലഹരിയുണ്ടായിരുന്നതിനാല്‍ ഇരുവരും ഒന്നും സംസാരിച്ചില്ല.
പിന്നെ പിന്നെ എന്നുമുതല്‍ക്കാണാവോ വീട്ടിലേക്കുപോകാതെയായത്..ഒന്നും ഓര്‍മ്മയില്ല.
മയക്കത്തിലേക്കുവഴുതി വീഴവേ ചുണ്ടിലേക്കു കഞ്ഞി പകരുന്നത്  അവനറിഞ്ഞു . അച്ഛമ്മയുടെ കൈകളാണോ?...ഇല്ല അച്ഛമ്മ ഇനി ഇല്ലല്ലോ? അച്ഛമ്മയോട് സ്നേഹത്തില്‍ സംസാരിക്കാനും
താന്‍ മറന്നത് എന്നു മുതലാണ്?
അച്ഛമ്മാ...അച്ഛമ്മാ...അവന്‍ ഉറക്കെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും
നേര്‍ത്ത ശബ്ദം മാത്രമേ പുറത്തേക്കുവന്നുള്ളൂ..

മകന്‍റെ മനസ്സറിഞ്ഞ അച്ഛന്‍ അവന്‍റെ ഇരുകൈകളും തന്‍റെ നെഞ്ചോടു ചേര്‍ത്തുവെച്ചു വിതുമ്പി.....
എന്‍റെ മകനെ എനിക്കു തിരിച്ചു കിട്ടി... തിരിച്ചുകിട്ടി....

ആ തിരിച്ചറിവില്‍ അച്ഛനും മകനും ആനന്ദക്കണ്ണീര്‍ പൊഴിച്ചപ്പോള്‍ ദൂരെ  എവിടെയോ ഒക്കെ മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട ഒരമ്മ...അല്ല..ഒന്നിലധികം അമ്മമാര്‍...അച്ഛന്‍മാര്‍ ഒരുതുള്ളിക്കഞ്ഞിവെള്ളത്തിനോ അല്പം സ്നേഹത്തുള്ളിയ്ക്കോ വേണ്ടി കേഴുന്നുണ്ടായിരുന്നു....

സിന്ധുസുരേഷ്
30.1.19

Tuesday, August 13, 2019

ഗംഗയുടെ തീരങ്ങളിലൂടെ..

ഗംഗയുടെ തീരങ്ങളിലൂടെ........

കല്‍ക്കാജി എക്സറ്റന്‍ഷനിലെ വൈശാലി അപ്പാര്‍ട്ടുമെന്‍റില്‍ ഗോപന്‍ എന്നെഴുതിയ  വീടിന്‍റെ മുറ്റത്ത് ഭാഗവതത്തിന്‍റെ ഈരടികള്‍ നിറഞ്ഞ ആ പ്രഭാതത്തില്‍ ഗോപന്‍ സാറിന്‍റെ ചിതാഭസ്മമിരുന്ന കുടത്തിനും ഫോട്ടോയ്ക്കും സമീപത്തേക്ക് ഒരുചിത്രശലഭം പലതവണ പറന്നടുക്കുന്നതും അകലുന്നതും ഞാന്‍വെറുതെ നോക്കിയിരുന്നു.

സാറുപകര്‍ന്ന സ്നേഹത്താല്‍ തഴച്ചുവളര്‍ന്ന...സാറിന്‍റെ കരലാളനകളേറ്റിട്ടുള്ള  ചെമ്പരത്തിയും തുളസിയും റോസുമെല്ലാം തലകുനിച്ച് നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കുന്നപോലെ...

  സാറിന്‍റെആയിരത്തില്‍പ്പരം  ഫോട്ടോകള്‍ മിന്നിച്ചിട്ടുള്ള അദ്ദേഹത്തിന്‍റെ പ്രിയമിത്രം  മുകേഷ്മേനോന്‍ , സാറിന്‍റെ പൂമാലയിട്ട ഫോട്ടോയുടെ ഫോട്ടോ എടുക്കുമ്പോള്‍
ആ കൈകള്‍ പതറുകയും കണ്ണുനിറയുകയും ചെയ്തതായി എനിക്കുതോന്നി.

ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ  ചിതാഭസ്മവും  നെഞ്ചോടുചേര്‍ത്തു പിടിച്ച്
പ്രമോദും രാധച്ചേച്ചിയും കയറിയ വാഹനത്തില്‍  ഞങ്ങളും ഉണ്ടായിരുന്നു . (ഹരിദാസേട്ടന്‍,വിനോദിനിച്ചേച്ചി, രേണുകച്ചേച്ചി,CRR Nair,ലത, വിജയന്‍ചേട്ടന്‍,ലത,സുരേഷ്,പൂജാരി...)

ആവാഹനം കണ്ണില്‍ നിന്നുമറയുന്നതുവരെ വിങ്ങുന്ന ഹൃദയവുമായി  നോക്കിനിന്ന ധാരാളംപേര്‍ .. .അയല്‍വാസികള്‍...സാറിന്‍റെ പ്രിയപ്പെട്ട  സന്തോഷ്...കാര്‍ട്ടൂണിസ്റ്റ് സുധീര്‍....

ക്യാമറയെല്ലാം മടക്കി ബാഗില്‍വെച്ചിട്ടും എന്തോ നഷ്ടപ്പെട്ടപോലെ ആ വാഹനത്തിനു സമീപമായി അങ്ങുമിങ്ങും നിന്ന മുകേഷ്മേനോനെയും സാറിന്‍റെ എല്ലാകാര്യത്തിനും എന്നും സഹായവുമായി നിന്ന സുനിലിനെയും മറ്റെല്ലാവരെയും കണ്ട് സാറിന്‍റെ ആത്മാവ് സംതൃപ്തിയോടെ പുഞ്ചിരിച്ചിട്ടുണ്ടാവാം.

വാഹനം മെല്ലെ നീങ്ങിയപ്പോള്‍ ഇനിയൊരിക്കലും ഈവഴികള്‍ സാര്‍ പിന്നിടില്ലല്ലോ എന്നോര്‍ത്തപ്പോള്‍.....

ഗംഗാനദിയുടെ തീരത്തെ തണുത്തകാറ്റിന്‍റെ സാന്നിധ്യത്തില്‍ ആരംഭിച്ച കര്‍മ്മത്തിന് സാക്ഷിയെന്നോണം ആകാശത്ത് കൃഷ്ണപ്പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.

നിറഞ്ഞഹൃദയവുമായി നമ്മുടെ ഏവരുടെയും പ്രിയങ്കരനായ...അതിലുപരിയായ...ഗോപന്‍സാറിന്‍റെ ചിതാഭസ്മത്തില്‍ കര്‍മ്മങ്ങള്‍ക്കൊടുവില്‍ ഞങ്ങളേവരും
സ്നേഹത്തോടെ പൂവിട്ടു തൊഴുതു. മനസ്സിന് വല്ലാത്ത തൃപ്തിതോന്നി.

വിനോദിനിച്ചേച്ചിയുടെ കൈയില്‍  മുറുകെപ്പിടിച്ച് രാധച്ചേച്ചി പൂക്കള്‍ അര്‍പ്പിച്ച് കണ്ണടച്ചു പ്രാര്‍ത്ഥിച്ചതിനുശേഷം  ഞങ്ങളെ നോക്കി.
അപ്പോള്‍ ആ കണ്ണുകളില്‍  ഗോപന്‍സാറിനെ കാണാന്‍കഴിഞ്ഞത്  എനിക്കുമാത്രം ആയിരുന്നിരിക്കില്ല.

വാര്‍ത്തകളുടെ സാഗരം ലോകര്‍ക്കു പകര്‍ന്നുതന്ന  ആ ചുണ്ടുകളില്‍ അന്നം പകരാന്‍  പലപ്പോഴുംഭാഗ്യം സിദ്ധിച്ച എനിക്ക്
അദ്ദേഹം പിതൃസമനായിരുന്നു.

ആ സ്നേഹം മുഴുവന്‍ ഒരുമണ്‍കുടത്തിലേക്ക് പകരുന്ന പുണ്യനിമിഷങ്ങളില്‍ ഞങ്ങളേവരും
പ്രാര്‍ത്ഥനയില്‍ മുഴുകി...

ആ ചിതാഭസ്മം  പ്രമോദ് (മകന്‍)സ്നേഹത്തോടും അതിലുപരി ഭക്തിയോടും മണ്‍കുടത്തിലേക്കു പകര്‍ന്നപ്പോള്‍ ചിതാഭസ്മത്തിന് സ്നേഹത്തിന്‍റെ സുഗന്ധവും  കൂടി ഉണ്ടെന്ന് ആദ്യമായെനിക്കുതോന്നി.

ആ ഗന്ധം ഞാനാവോളം മനസ്സില്‍ സൂക്ഷിക്കും എന്നും...

കണ്ണുചിമ്മാതെ ആ നിമിഷങ്ങള്‍  ഹൃദയത്തിലേക്ക്  ചേര്‍ത്തുവച്ചു..കണ്‍നിറയെ കണ്ടു.

ഞങ്ങള്‍ക്കു ലഭിച്ച മഹാഭാഗ്യം!!

ജീവിതത്തില്‍ എനിക്കു പ്രിയപ്പെട്ട ഒരുപാടുപേര്‍ മരിച്ചിട്ടുണ്ടെങ്കിലും (അമ്മയുള്‍പ്പെടെ)ഗംഗയുടെ തീരത്ത് എല്ലാ ചടങ്ങിനും സാക്ഷിയാകാനും പങ്കാളിയാകാനും ഒടുവില്‍.. ഗംഗയില്‍ മുങ്ങിക്കുളിക്കാനും കഴിഞ്ഞത് നമ്മുടെ പ്രിയപ്പെട്ട  ഗോപന്‍സാറിനുവേണ്ടി.....

  ഹരിയേട്ടനോടും വിനോദിനിച്ചേച്ചിയ്ക്കും  ഒപ്പം ഞാനും ലതയും  ആ ചിതാഭസ്മമൊഴുക്കിയ നദിയില്‍ മുങ്ങിനിവരുമ്പോള്‍  സാറിന്‍റെ പ്രൗഢഗംഭീരമായ സ്വരം കുഞ്ഞോളങ്ങളില്‍ പ്രതിധ്വനിക്കുന്നുവോ എന്നുതോന്നി...

നദിയില്‍നിന്നും കരകയറി വാഹനത്തിലെത്തിയപ്പോള്‍
വിലപ്പെട്ടതെന്തോ കൈവിട്ടപോലെ....

ഇല്ല...ഒന്നും നഷ്ടപ്പെടില്ല..നമ്മുടെ ഗോപന്‍സാര്‍  എന്നും നിറഞ്ഞശബ്ദമായ്
രാധേച്ചിയോടൊപ്പം പ്രമോദിനോടൊപ്പം നമ്മോടൊപ്പം എങ്ങും എന്നും അദൃശ്യ സാന്നിധ്യമായി പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്നുണ്ടാവും.......

സിന്ധുസുരേഷ്
7.5.2019

ഓര്‍മ്മകളില്‍ മധുരം ബാക്കിവെച്ചവര്‍(കഥ)

ഓര്‍മ്മകളില്‍ മധുരം ബാക്കിവെച്ചവര്‍...

മാര്‍ക്കറ്റില്‍ നിന്ന് പതിവില്ലാതെ മധുരക്കിഴങ്ങും വാങ്ങിവന്നിട്ടും
അത് പുഴുങ്ങാന്‍ തോന്നിയില്ല .

മനസ്സിനുള്ളിലെവിടെയോ ഒരസ്വസ്ഥത,നൊമ്പരം...

വല്ലാത്തക്ഷീണം,സോഫായിലേക്കു ചാരിയിരിക്കവേ ഓര്‍മകളുടെ കുത്തൊഴുക്കില്‍ ഞാന്‍ വിയര്‍ത്തു..

ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ്
കര്‍ക്കടകത്തിലെ കോരിച്ചൊഴിയുന്ന മഴ ആസ്വദിച്ച്   വീട്ടിലെ വരാന്തയിലിരിക്കുമ്പോള്‍ മതിലിനപ്പുറം നിന്നൊരുവിളിയും ഒപ്പം കുടനിവര്‍ത്തിയതും പൊങ്ങിവരുന്നതു കണ്ടു.

മതിലിനോടുചേര്‍ന്നു നില്‍ക്കുന്ന അശോകമരത്തിലെ ചുവന്നപൂക്കുലകളില്‍ മഴവെള്ളം വീണ് ചിതറിത്തെറിക്കുന്നു.

കൗസല്യച്ചേച്ചിയാണ്,അടുത്തവീട്ടിലെ..

''മോളേ. അമ്മയെവിടെ?''
''അമ്മ  കടയിലാണ് ചേച്ചീ,ഞാന്‍ വിളിച്ചുപറഞ്ഞു''

''ആണോ.ഇത്തിരി മധുരക്കിഴങ്ങുപുഴുങ്ങി,
മോളിറങ്ങേണ്ട മഴയത്ത്,
ഞാന്‍ റോഡിലൂടെ വരാം''

''വേണ്ട ചേച്ചീ,ഞാന്‍ വരാം മതിലിനടുത്തേയ്ക്ക്, ഒരുമിനിട്ട്,കുടയെടുക്കട്ടെ...''

''വേണ്ടമോളേ, ഞാന്‍വരാം''
ഞാന്‍പറയുന്നതു കേള്‍ക്കാതെ ചേച്ചി റോഡുവഴിവന്ന് മധുരക്കിഴങ്ങു തന്ന് കുറേ നേരം വര്‍ത്തമാനം പറഞ്ഞിരുന്നു.

''എന്താ തണുപ്പാ'' തോളിലിട്ടിരുന്ന തോര്‍ത്തുകൊണ്ടവര്‍ നന്നായി  പുതച്ചു.

ഇത്തരം അയല്പക്കക്കാരാല്‍ സമ്പന്നമായിരുന്ന ആ നല്ല കാലം ഇനി ഓര്‍മ്മകളില്‍മാത്രമോ?

മഴമൂലം പലയിടത്തും മരം ഒടിഞ്ഞുവീണതും കറന്‍റുകമ്പി പൊട്ടിവീണതുമായ കഥകളൊക്കെപ്പറഞ്ഞ് ഞങ്ങളിരുന്നു.

ഡെല്‍ഹീവിശേഷങ്ങള്‍ കേള്‍ക്കാന്‍
ചേച്ചിയ്ക്ക് ഒത്തിരി  ഇഷ്ടമായിരുന്നു.

ഞാന്‍ വിവാഹശേഷം ഡല്‍ഹിയില്‍ ആയിരുന്നതിനാല്‍  പിന്നീടൊന്നും ഇവരുടെയൊക്കെ സ്നേഹം അനുഭവിക്കാന്‍ പറ്റിയിരുന്നില്ല.

അന്ന് ഒരു വെക്കേഷനു പോയിട്ട് കുറച്ചു ദിവസം കൂടി നിന്നപ്പോഴാണ് ഈ കര്‍ക്കടകത്തിന്‍റെ വരവ്.

''മോളിനിപ്പോയിട്ട്എന്നാ തിരിച്ചുവരുന്നത്?''
തോര്‍ത്തുമുണ്ട്  കഴുത്തിലൂടെ പുതച്ചുകൊണ്ട് അവര്‍ ചോദിച്ചു.

''ഇനി ഡിസംബറില്‍ വരണമെന്നുണ്ട്'' ഞാന്‍ പറഞ്ഞു.
''ഇനിവരുമ്പോള്‍ കൗസല്യച്ചേച്ചിയ്ക്ക്
ഞാനൊരു ഷാളുകൊണ്ടുതരാം..
തണുക്കുമ്പോള്‍ അതു പുതച്ചാല്‍ മതി.''

ഞാന്‍ വെറുതെ ചിരിച്ചു.
''ഷാളോ...വേണ്ട മോളേ
അതൊക്കെ ഇവിടെന്തിനാ,ഞാനീ  തോര്‍ത്തങ്ങു പുതയ്ക്കും'' ചെറുചിരിയോടെ അവര്‍ പറഞ്ഞു.

ഞാന്‍ മനസ്സില്‍പ്പറഞ്ഞു  ''ഞാന്‍കൊണ്ടുവരും,ചേച്ചിയ്ക്കിഷ്ടമാണ്''.

''ഇപ്പോള്‍ ഇവിടെ പണ്ടത്തെപ്പോലെ ആരെയും വെളിയിലൊന്നും കാണാറില്ല,എല്ലാവരും ജോലിക്കാരായി,കര്‍ക്കടകം കഴിഞ്ഞാല്‍ ചിങ്ങമിങ്ങെത്തും, ഓണത്തിനൊന്നും പണ്ടത്തെപ്പോലെ ഒരുരസവുമില്ല മോളേ''അവര്‍ നെടുവീര്‍പ്പിട്ടു.

ഞാന്‍ കൊതിയോടെ മധുരക്കിഴങ്ങു കഴിക്കാന്‍  തുടങ്ങി.
''കൊള്ളാമോ മോളേ,ഇത്തിരി കാപ്പിയും കൂടി  ഇട്ട് കുടിക്ക് ,നല്ലതാ''

''ചേച്ചിയ്ക്കുംകൂടി ഇടട്ടേ കാപ്പി,''അപ്പോഴേക്കും മഴയുടെ ശക്തി കൂടി.

''വേണ്ട,ഞാന്‍ ചായ കുടിച്ചിട്ടാണു വന്നത്,
മഴയും കൂടി,എന്നാലും ഞാനിറങ്ങുവാമോളേ,നാളെവൈകിട്ടല്ലേ മടക്കം,നോക്കട്ടെ ഇത്തിരി ചക്കയപ്പം ഉണ്ടാക്കിത്തരാം രാവിലെ''

''നിറയെ അശോകം പൂത്തു നില്‍ക്കുന്നു,പണ്ടൊക്കെ  ഞാന്‍  ഈ പൂവും ശര്‍ക്കരയും അരിപ്പൊടിയുമൊക്കെയിട്ട് എന്തുമാത്രം കുറുക്കുണ്ടാക്കിയിട്ടുണ്ട്.മോള്‍ക്ക് വലിയ ഇഷ്ടമായിരുന്നു,
ഓര്‍ക്കുന്നുണ്ടോ?
ഇപ്പോള്‍ ഒന്നും ചെയ്യാന്‍വയ്യ മോളേ,വലതുകൈക്ക് വലിയ വേദനയാ''

''ഓര്‍മയുണ്ടോന്നോ,എന്‍റെ ചേച്ചീ ആ കുറുക്കിന്‍റെ രുചി ഇന്നും ഈ നാവിന്‍തുമ്പത്തുണ്ട്.ഒന്നും മറക്കില്ല..''

''മോളുകല്യാണം കഴിഞ്ഞ് പോയതില്‍പ്പിന്നെ ഒന്നാംതീയതിയിരുത്താന്‍ ഞാന്‍ ആരെയും വിളിക്കാറില്ല''എന്നുപറഞ്ഞ് ചേച്ചി എന്‍റെ കയ്യില്‍ത്തഴുകി.

ശരിയാണ് എല്ലാമലയാള മാസവും ഒന്നാം തീയതി വെളുപ്പിനെ അഞ്ചുമണിക്ക് കൗസല്യച്ചേച്ചിയുടെ  പൂമുഖത്ത് ഞാന്‍ തന്നെ ചെന്നിരിക്കണം എന്നത് ചേച്ചിയുടെ നിര്‍ബ്ബന്ധമായിരുന്നു.അപ്പോള്‍  ചേച്ചിതരുമായിരുന്ന പത്തുരൂപയുടെ വില അമൂല്യമായിരുന്നു.

കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ദിവസം അച്ഛന്‍റെ  ഫോണ്‍വന്നത് മറക്കാനാവുന്നില്ല.

കര്‍ക്കടകത്തിലെ കാറ്റിലും മഴയിലും പൊട്ടിവീണ കറന്‍റു കമ്പിയില്‍ തട്ടി കൗസല്യച്ചേച്ചി എല്ലാവരേയും വിട്ടു പോയത്രേ....

വര്‍ഷങ്ങള്‍ എത്രകഴിഞ്ഞിട്ടും
മനസ്സില്‍ നിന്നു മായാത്ത ആ രൂപം...വാക്കുകള്‍...

നിറഞ്ഞ കണ്ണുകള്‍ തുടച്ച് ഞാന്‍ മധുരക്കിഴങ്ങ് വീണ്ടും പൊതിഞ്ഞുവച്ചു....ഒരുമധുര സ്നേഹത്തിന്‍റെ ഓര്‍മ്മയോടെ
സോഫയിലേക്ക് ചാരിയിരുന്നു....

സിന്ധു സുരേഷ്