Friday, August 18, 2023

നാടൻപാട്ട്

*നാടൻപാട്ട്*

*താതനൊമ്പരം*

അങ്ങേലെ നങ്ങേലിപ്പെണ്ണിനെക്കണ്ടോടാ
ചേലയുടുത്തേൻറെ ചന്തം കണ്ടോ?
ഓണച്ചേലയുടുത്തേൻറെ ചന്തം കണ്ടോ?(2)

ഏനുമുണ്ടെല്ലോടാ ക്ടാവൊരുത്തി
എന്തെടാ നീലാണ്ടാ കോടിയില്ലാ?
നിൻറെ കെട്ട്യോളല്ലേയവൾ നീലാണ്ടാ?
എൻറെ പൊന്നുംകുടമവൾ നീലാണ്ടാ...(അങ്ങേലെ..)

പെണ്ണിൻറെഴകു നീ കണ്ടു മയങ്ങീലേ
എന്തിനെൻ  'കണ്ണി'നെ കെട്ടി പിന്നെ
കെട്ടിയ പെണ്ണിന് കോടിവാങ്ങാത്തവൻ
ഊരിനുപോലുമേയധമനെടാ...(അങ്ങേലെ...)

ചിങ്ങമായല്ലോടാ നീലാണ്ടാ, യെൻറെ
'പൊന്നി'നുംവാങ്ങെടാ ചേലയൊന്ന്..
കണ്ണുകലങ്ങുന്നേ, ഉള്ളംപറിയുന്നേ അപ്പൻറെനെഞ്ചകം വിങ്ങുന്നെടാ...
ഈ അപ്പൻറെ നെഞ്ചകം വിങ്ങുന്നെടാ..(അങ്ങേലെ)

സിന്ധു സുരേഷ്
18.08.23
..

Thursday, August 17, 2023

കവിത(ആകാശത്തോളം)

ആകാശത്തോളം..

വിരിച്ചനീലചേലപോലെ കണ്ടിടുന്ന വാനവും
ഞൊറിഞ്ഞുടുത്ത പട്ടുപോലെയുള്ളൊരീസമുദ്രവും
നിറഞ്ഞചോലയാൽ സമൃദ്ധ മാകുമീപ്രദേശവും
പറന്നുയർന്നപക്ഷിജാലവൃന്ദവും തരുക്കളും,
ഉണർച്ചയോടെ പാടിടുന്നു ഭാരതത്തിൻ മേന്മകൾ,
"ജഗത്തിലെന്നുമെന്നുമേ
ഉയർന്നിടട്ടെ ഭാരതം."

സിന്ധു സുരേഷ്

Thursday, February 25, 2021

നുള്ളാപ്പൂക്കള്‍(കവിത)

നുള്ളാപ്പൂക്കള്‍

അരുമയാമരുണനെത്തി,
കാലത്തതിവേഗം ഞാനുമാത്തോപ്പിലെത്തി.

നിറയെത്തേനും പൂങ്കുലയുമായൊരു
തരുശിഖരമെന്‍ വസ്ത്രാഞ്ചലം

മെല്ലെക്കൊരുത്തുവലിച്ചീടവേ,
തിരിഞ്ഞുനോക്കിയയെന്‍-
വദനമാചോദ്യമറിഞ്ഞു,
തരളയാം പൂവിന്‍റെ...

നല്കൂ, നിന്‍പ്രിയന്നായി-
പ്പൂവുമല്പം തേനും പിന്നെ,
മധുവൂറും നിന്‍മൊഴികളും..

ഞാനോ,പരവശയായ്
ചിന്താകുലയായ്,
ആര്‍ക്കേകുമീ
മലര്‍ച്ചെണ്ടുകള്‍?

എന്‍മനതാരിലുള്ളവനിപ്പോഴു-മപ്രിയം തന്നെയെന്നോടെങ്കിലും
നല്കിടട്ടേ! ചെറുപുഷ്പങ്ങളൊന്നുകൂടെ?

കരുതിവച്ചീടാമവന്നായീ-മലരുമെന്നകതാരില്‍
നിനയ്ക്കവേ,

അരുതെന്നപോലെന്‍ കരമാ പൂവിന്‍ശിഖരത്തെപ്പതിയെ
കുരുക്കഴിച്ചകറ്റിവിട്ടു...

നോവിന്‍വിഷാദപ്പൂക്കളായവ-യെന്‍ മനസ്സില്‍
വാടാതെയിന്നും.

അവനോ, ഓര്‍ക്കാതെയൊട്ടുമേ,യെന്നെയെങ്കിലുമീ-
നുള്ളാപ്പൂക്കളവന്നായ്
കരുതിവച്ചിടട്ടേ...

സിന്ധു  സുരേഷ്
21.2.2021

Saturday, September 26, 2020

കവിത

പുനര്‍ജ്ജനനം

ഉരുകും വേനലില്‍
അപരിചിതത്വം പഠിപ്പിക്കേണ്ടിയിരിക്കുന്നു
മനസ്സിനെ..

തൂവലാല്‍ മൂടിയ
ഉടലിനെ വീണ്ടുംമറയ്ക്കേണ്ടിയിരിക്കുന്നു
ചൂടുനോക്കാതെ.....

സ്നേഹത്തിന്‍റെ കൂട്
ഒളിപ്പിച്ചുവയ്ക്കേണ്ടിയിരിക്കുന്നു
കാണാത്ത മരപ്പൊത്തുകളില്‍...

ശിഖരങ്ങളില്‍ പ്രവേശനം
നിഷേധിക്കേണ്ടിയിരിക്കുന്നു
ഇല കൊഴിയുവോളം....

വര്‍ണക്കായ്കനികളേയും
സൂക്ഷിക്കേണ്ടിയിരിക്കുന്നു
നൊമ്പരസ്വാദുണ്ടായേക്കാം....

തപിക്കുന്ന കാറ്റില്‍
ചില്ലയില്‍മുറുകെപ്പിടിക്കേണ്ടിയിരിക്കുന്നു
ചിറകറ്റുവീഴാതെ...

ചൂടിന്‍റെ പ്രഹരത്തില്‍
കൂര്‍ത്തനഖങ്ങളമര്‍ത്തിയിരിക്കേണ്ടിവന്നേക്കാം
മരത്തെ നോവിക്കാതെ...

എങ്കിലും  കൊടുംചൂടില്‍
അപരിചിതത്വം ശീലമാക്കേണ്ടിയിരിക്കുന്നു
പുലരുവോളവും പിന്നെയും.....

മായമാര്‍ന്ന കായ്കനികള്‍
തരുപ്പടര്‍പ്പുമേകിയെന്നിരിക്കാം
വിശപ്പ് ശീലമാക്കാം......

അപരിചിതത്വത്തിന്‍റെ
നീണ്ടചുറ്റുമതിലാലകന്നിരിക്കാം
കെട്ടുപാടുകളില്ലാതെ.....

വിശന്നുമരിക്കുമ്പോള്‍ വീണ്ടും
വളമായ്,പുഴുവായ് പുനര്‍ജ്ജനിച്ചേക്കാം
മായമില്ലാതെ.......

സിന്ധു സുരേഷ്
30.6.2019

Wednesday, September 16, 2020

വീട്ടാക്കടം(കവിത)

വീട്ടാക്കടം

കൊടിയ താപത്തില്‍ കുളിര്‍ക്കാറ്റുപോലെയാ
വിളിയിനി കേള്‍ക്കില്ല കാതില്‍.

കൊടുംമഞ്ഞില്‍ക്കുളിരുമ്പോളിളംചൂടുപോലെയാ-
മൊഴിയിനി കേള്‍ക്കില്ല കാതില്‍.

സ്നേഹംനിറഞ്ഞുതുളുമ്പുമാക്കണ്ണിനാല്‍
യാത്രാമൊഴിയിനിയില്ല.

ഉണ്ണാതുറങ്ങാതുഴറിക്കരയുമ്പോള്‍
താരാട്ടുപാട്ടിനിയില്ല.

തിങ്ങിനിറയും വാത്സല്യച്ചൂടുമായ്
മൂര്‍ദ്ധാവിലില്ലിനി മുത്തം.

കനിവിന്നുറവയായ്, സ്നേഹത്തലോടലായ്,
ഉയരില്ലിനിയാക്കരങ്ങള്‍.

ഊറ്റിവലിച്ചുകുടിച്ചയാ,യമൃതിന്‍റെ
കടംമാത്രമിനിയെന്നും ബാക്കി.

അഴിയാത്ത ബന്ധച്ചരടുകള്‍ ചുറ്റിലു-
മെങ്കിലുമില്ലിനിയിതുമാത്രം.

മായുന്നുമറയുന്നു,മറക്കാത്തൊരോര്‍മ്മയായ്
വിറകിന്‍നിരകള്‍ക്കുമുള്ളില്‍,

തീയായഗ്നിയായ്,പുകയായൊരുപിടി-
ച്ചാരമായ് നിറയുന്നെന്‍ നെഞ്ചില്‍.

ഏകാകിയായിഞാനോര്‍മ്മതന്‍ കടവത്ത്
താരാട്ടു കേള്‍ക്കാന്‍  കൊതിച്ചും,
പഴന്തുണിക്കെട്ടില്‍ പതുങ്ങുംപഴമണം
നെഞ്ചോടമര്‍ത്തി മണത്തും,

അണച്ചുംമടക്കിയും വീട്ടാക്കടവുമായ്
വീണ്ടുമീയാള്‍ത്തിരക്കിലേക്ക്....

Sunday, September 13, 2020

കവിത(അമൃതം തേടി)

അമൃതം തേടി

വെളുത്തവരകളുടെ എത്തിനോട്ടത്തില്‍
അസ്വസ്ഥതയുടെ കുത്തിവയ്പ്.

പിഴുതെറിയുംതോറും അസുരപ്പടകളായ്
ചൂവന്നും വെളുത്തും വീണ്ടും .

ചുവര്‍ക്കണ്ണാടിയിലെ അരണ്ടവെളിച്ചത്തിലും
വെളുപ്പിന്‍റെ പകപ്പ്.

ക്ഷമകേടിന്‍റെ തെരയലിനൊടുവില്‍
കൈക്കണ്ണാടിയുടെ കണ്ടുകിട്ടലും,
സൂര്യവെളിച്ചത്തിലെ കാഴ്ചയും.

ആഗതമായ വാര്‍ദ്ധക്യത്തിന്‍റെ
പോര്‍വിളിയുമായി
വെളുത്ത അസുരന്‍മാരുടെ
അട്ടഹാസത്തില്‍
അമൃതംതേടി പാഞ്ഞു.

പാര്‍ലറിലെ സൗന്ദര്യദായകര്‍
പാലാഴികടയാതെ
കറുത്തചായാമൃതംകൊണ്ടു
വെളുത്തവരകളെ നിരന്തരമൂട്ടി...

എന്നിട്ടും അവള്‍ മരിച്ചു!!

Friday, September 11, 2020

കഥ(അമ്മു വെയിറ്റിംഗ് ലിസ്റ്റിലാണ്)

അമ്മു വെയിറ്റിംഗ് ലിസ്റ്റിലാണ്.

തെക്കേമുറ്റത്തെ കോഴിക്കൂടിന്‍റെ സമീപത്ത് അടുക്കിവെച്ചിരുന്ന പഴയ ചുടുകട്ടകള്‍ ഓരോന്ന് നെഞ്ചോടുചേര്‍ത്ത് എടുത്തുകൊണ്ടുവന്ന് അമ്മു മുറ്റത്ത് ഇടുകയാണ്‌. നാളെ വല്യമ്മയുടെ മകള്‍ മഞ്ചുച്ചേച്ചിയുടെ കല്യാണമാണ്.

രാവിലെ മുതലുള്ള തോരാത്ത മഴയാല്‍ മുറ്റംനിറയെ  വെള്ളവും ചെളിയുമാണ്.ഏഴുകല്ലുകള്‍
പെറുക്കിക്കൊണ്ടിട്ടു.ഒന്നുകൂടി
വേണ്ടിവരും പടിവരെ എത്താന്‍.

പഴയ ചായിപ്പ് പൊളിച്ചുമാറ്റി
യപ്പോള്‍ അമ്മ എന്തിനോവേണ്ടി അടുക്കി വെച്ചിരുന്നതാണ് ചുടു കട്ടകള്‍.

ചുടുകട്ടയുടെയും കൈകളുടെയും നിറം ഒരുപോലെ ആയെങ്കിലും അമ്മുവിന് സംതൃപ്തി തോന്നി.നെഞ്ചത്തുപറ്റിപ്പിടിച്ച ചുടുകട്ടപ്പൊടി കൈകൊണ്ട് തട്ടിക്കളഞ്ഞു.

അമ്മയും അച്ഛനും മഞ്ചുച്ചേച്ചിയുടെ വീട്ടിലോട്ട് പോയിരിക്കുകയാണ്,കല്യാണവിശേഷങ്ങളറിയാന്‍.

ചിന്നുച്ചേച്ചിയ്ക്ക്  ഓണ്‍ലൈന്‍ക്ളാസ്സ് നടക്കുന്നു.അതിനാല്‍  ചേച്ചി അകത്തെ മുറിയിലാണ്.

തയ്ച്ചുവെച്ചിരിക്കുന്ന പുത്തന്‍ പട്ടുപാവാടയും ഉടുപ്പുമിട്ടിറങ്ങു
മ്പോള്‍ പാവാടയില്‍ ചെളിയാകാ
തിരിക്കാനുള്ള വിദ്യയാണ് അമ്മു ചെയ്യുന്നത്.

രാവിലെ   കല്യാണത്തിനു പോകാന്‍ പട്ടുപാവാടയും ബളൗസ്സുമിട്ടിറങ്ങുന്ന രംഗം അവള്‍ ഭാവനയില്‍ കണ്ടു.

അമ്മു കൈയും മുഖവും കഴുകി അകത്തുകയറി. മഞ്ഞപ്പട്ടുപാവാട അരയോടുചേര്‍ത്തുവെച്ചു കണ്ണാടിയില്‍ നോക്കി ഒന്നുകറങ്ങി.

നാളെ ഏങ്ങനെ മുടികെട്ടും? അവള്‍ പലരീതിയില്‍ കുഞ്ഞിത്തലമുടി കെട്ടി നോക്കി.
ഇരുവശവും കെട്ടി പൂവെച്ചാല്‍ നല്ല ചേലാവും...കണ്ണാടിയില്‍ തന്നെത്തന്നെ നോക്കി അമ്മു ചിരിച്ചുകൊണ്ടുനില്‍ക്കവേ മുറ്റത്ത് അച്ഛന്‍റെയും അമ്മയുടെയും ശബ്ദം കേട്ടു.

''ആളു തികഞ്ഞസ്ഥിതിയ്ക്ക്  ഇവിടുന്ന് രണ്ടുപേര്‍ക്കല്ലേ പോകാന്‍ പറ്റൂ?''അമ്മയുടെ  ശബ്ദം.

''അപ്പോള്‍ മക്കളോ?''
അച്ഛന്‍റെ വിഷമിച്ച ശബ്ദം.

''അല്ല നിങ്ങളും അമ്മുവുംകൂടി പൊയ്ക്കോളൂ, അവള്‍ ഇന്നലെമുതല്‍ ഒരുങ്ങിയിരിക്കുകയല്ലേ..പാവം.

ചിന്നുവിന് ഓണ്‍ലൈന്‍
ക്ളാസ്സുള്ളതിനാല്‍ അവള്‍ക്ക് വിഷമമുണ്ടാകില്ല. ഞാനും ചിന്നുവും വരുന്നില്ല  ,നിങ്ങള്‍ പൊയ്ക്കോളൂ .''

വാടിയമുഖത്തോടെ അമ്മു പട്ടുപാവാട അലമാരയില്‍ മടക്കിവെച്ചു.വേണ്ട ...ചിന്നുച്ചേച്ചി യില്ലാതെ തനിക്ക് കല്യാണത്തിന് പോകേണ്ട..

നിറഞ്ഞകണ്ണുകള്‍ ചുടുകട്ടപ്പൊടി പറ്റിയ പാവാടയില്‍ തുടച്ചുകൊണ്ട് അമ്മു തിണ്ണയില്‍  വിഷമിച്ചിരിക്കുന്ന അമ്മയുടെ   അടുത്തെത്തി.
''അമ്മേ,ഞാന്‍ കല്യാണത്തിന്  വരുന്നില്ല..എനിക്ക് ചിന്നുച്ചേച്ചിയോടൊപ്പം ഇവിടിരുന്നാല്‍മതി,എനിക്ക് കല്യാണത്തിന്  വരണ്ടാമ്മേ''
അമ്മു കരയാന്‍ തുടങ്ങി.

അച്ഛനും അമ്മയും പരസ്പരം  നോക്കിമിഴിച്ചിരുന്നു.
'' വേറെ ആരെങ്കിലും  രണ്ടുപേര്‍ വരാതിരുന്നാലോ?'' അച്ഛന്‍റെ  ഇടറിയശബ്ദം അമ്മു അകത്തേക്കു നടക്കുമ്പോള്‍ കേട്ടു.

സിന്ധു സുരേഷ്
6.06.2020