Thursday, April 11, 2019

പ്രതീക്ഷ (കവിത)

ഭൂമിവരണ്ടിട്ടുമീ,യിലതന്‍
പച്ചപ്പൊരു പ്രതീക്ഷയല്ലേ?
കൊടുംവേനലില്‍ പൂത്തു
മണംപരത്തുമീ മുല്ലച്ചെടി
പുത്തന്‍സ്വപ്നം ബാക്കി
വയ്ക്കാതിരിക്കുന്നില്ലല്ലോ?
കേഴേണ്ടുലകമേ തോല്ക്കില്ല
ഞങ്ങളീ തരുവര്‍ഗ്ഗമെന്തെന്നോ
ആശ്രയിപ്പതുണ്ടൊരായിരം
ജീവിവര്‍ഗ്ഗം മനുഷ്യരും ഞങ്ങളെ.
മറക്കില്ല പൂര്‍വ്വമാനുജര്‍
ഞങ്ങള്‍ക്കേകിയ സംരക്ഷണം.
മറക്കാനാവുമീ,നരവംശര്‍ക്കെല്ലാം
ഞങ്ങള്‍ക്കതാവില്ലയീ ജീവന്‍റെ കണികയറ്റുപോകുവോളം.
ചെറുതണലുംമലരും ജീവവായുവു-
മെല്ലാമേകിടാം പിന്നെ..പിന്നെ
മറഞ്ഞോട്ടെയാരും കാണാതെ
മരിച്ചോട്ടെ ഞങ്ങളും...
കുഴിച്ചുമൂടാനൊട്ടും പൂഴിവേണ്ട
കരിഞ്ഞുണങ്ങിപ്പൊടിഞ്ഞോട്ടെ!
ഹരിതവര്‍ണ്ണംപൊയ്മറഞ്ഞിടട്ടെ!
ധവളവര്‍ണംകാണാക്കാഴ്ചയായിടട്ടെ!
വേരുകള്‍ദ്രവിച്ചുണങ്ങിശുഷ്ക്കമായിടട്ടെ!
പൂഴിയുമെടുത്തുകൊള്ളൂ നിങ്ങള്‍..
മതിയാകാത്തോര്‍  കലഹമരുതേ
മലയിടിക്കല്ലേ,പുഴതകര്‍ക്കല്ലേ
തരുപ്പടര്‍പ്പറുത്തു മാറ്റിടല്ലേ...
ഭാരമാവില്ല ഞങ്ങളീസസ്യവര്‍ഗ്ഗം
നിങ്ങള്‍ക്കൊരിക്കലും...
നന്ദി മാനവാ..നന്ദി..നന്ദി
പൊടിയുമീ കണ്ണീര്‍ത്തുള്ളിയൊരു
മഴയായ്പൊഴിഞ്ഞെങ്കില്‍...
സഫലമീജന്‍മമെന്നുചൊല്ലി
പൊഴിക്കാം കണ്ണുനീര്‍
നിങ്ങള്‍ക്കായ്..
നിങ്ങള്‍ക്കായ് ....
പുതുമഴയ്ക്കായ്....

No comments:

Post a Comment