Friday, February 8, 2019

ഓർമ്മപ്പൂക്കാലം

         
          ഓര്‍മ്മപ്പൂക്കാലം

''ലളിതേ,ലളിതേ''
ചന്ദ്രാമ്മയുടെ ഉച്ചത്തിലുള്ളവിളി!നെഞ്ചില്‍  തീയാളി...ഞാനുംഏട്ടനും  പുസ്തകം ഉറക്കെ വായിച്ചു കൊണ്ടിരുന്നു.
''ആദ്യം  കറതേച്ചത് നീയാണേ''
അമ്മ കതകിന്‍റെ സാക്ഷനീക്കുന്നതിനിടയില്‍ ചേട്ടന്‍ എന്നോടുസ്വകാര്യംപറഞ്ഞു.

''അല്ല,അല്ല ഏട്ടനാണ് '' ഞാനുംവിട്ടുകൊടുത്തില്ല.
ശരിക്കും ചന്ദ്രാമ്മ കഴുകിയിട്ടമുണ്ടില്‍ ആദ്യം മാങ്ങാക്കറതേച്ചത് ആരാണ്? ഞാനാണോ?ആവോ !ഓര്‍മ്മവരുന്നേയില്ല.

തുണികള്‍ അലക്കിത്തേച്ചുകൊടുക്കുന്ന ജോലിയായിരുന്നു ചന്ദ്രാമ്മയും കുടുംബവും ചെയ്തിരുന്നത്.
ശനിയാഴ്ചതോറും ചന്ദ്രാമ്മ വെള്ളമുണ്ടുകള്‍ പറമ്പിലെ അയയില്‍വിരിച്ചിടുന്നതുകാണാന്‍ നല്ലചന്തമാണ്.പക്ഷേ അന്ന് വെയിലു പോകുന്നതുവരെ  ആപറമ്പില്‍ കളിക്കാന്‍ സമ്മതിക്കില്ല. തുണിയില്‍ കാക്കവന്നിരിക്കാതിരിക്കാനും മറ്റുമായി ശ്രീക്കുട്ടിഅവിടെവിടെയെങ്കിലും ഉണ്ടാകും.
ശ്രീക്കുട്ടിയുമായി രണ്ടുദിവസം മുന്‍പ് ഞങ്ങളൊന്നു പിണങ്ങി.

ചന്ദ്രാമ്മ കുളത്തില്‍
തുണിയലക്കാന്‍പോയസമയത്ത് ശ്രീക്കുട്ടി മുറ്റം തൂക്കുകയായിരുന്നു.കാലിന്‍റെ അടയാളംവീഴാത്തവിധം കാലുകള്‍പിന്നിലേക്കാക്കി വളഞ്ഞ് ഒരുപ്രത്യേകരീതിയില്‍തൂക്കുന്നതുകാണാന്‍
നല്ലരസം.ഈര്‍ക്കില്‍ചൂലിന്‍റെ വളഞ്ഞവരകള്‍ക്കും ശ്രീക്കുട്ടിക്കും അപ്പോള്‍ ഒരേ ആകാരവടിവ്.
ഏട്ടനും ഞാനുംസംഘവും ശ്രീക്കുട്ടിയെകളിക്കാന്‍വിളിക്കാന്‍ ചെന്നപ്പോഴാണ് ഈ പുകില്!
എല്ലാവരും കൂടിഓടിശ്രീക്കുട്ടിയുടെ കലാവിരുത് വികൃതമാക്കി.
ഏട്ടനോട് അവള്‍കയര്‍ത്തു.ഏട്ടനും ദേഷ്യംവന്നു കാലുകൊണ്ടെല്ലാം മായിച്ചുകളഞ്ഞു.
ചൂലും വലിച്ചെറിഞ്ഞ് ശ്രീക്കുട്ടിഅകത്തുകയറിപ്പോയി.

അന്ന് ആരും പിന്നീട് കളിച്ചില്ല.വീടുകളിലേക്കുപോയി.ശനിയാഴ്ചയാണ് കളിക്കൂട്ടങ്ങള്‍ ഇറങ്ങുന്നത്.

രാവിലെ അമ്മാമ്മയുടെ വീട്ടില്‍പോകേണ്ടിവന്നതിനാല്‍ ഇറങ്ങാന്‍പറ്റിയില്ല.
തിരിച്ചുവരുന്നവഴി ശങ്കരപ്പിള്ളച്ചേട്ടന്‍റെപറമ്പുവഴിയാണെങ്കില്‍
വീട്ടില്‍വേഗമെത്താം.അപ്പോഴാണ് പറമ്പില്‍ നിന്നമാങ്ങ ഏട്ടന്‍ എറിഞ്ഞിട്ടത്.

ഞാനും എറിഞ്ഞെങ്കിലും മാങ്ങയുടെഞെട്ടിന്‍റെ ശക്തികൊണ്ട് ഒന്നും താഴെവീണില്ല.
മാങ്ങയുമായിനടന്നുകയറിയത് ചന്ദ്രാമ്മയുടെ പറമ്പില്‍.പിങ്കുനിറത്തിലുള്ളവെള്ളക്കുത്തുള്ള നല്ലപച്ചമാങ്ങ!
മാങ്ങയുടെ ചുനഭാഗം കടിച്ചപ്പോള്‍ അതാ കറ!വായിലായഭാഗംതുപ്പിയെറിഞ്ഞു.ബാക്കിഭാഗം
അയയിലിട്ടിരുന്നഒരുമുണ്ടില്‍ ഒന്നുരച്ചു.ഏട്ടനുംഉരച്ചു.പകര്‍ത്തുകോപ്പിയിലെപ്പോലെ രണ്ടുവര.
അത് ഇത്രവലിയപ്രക്ഷോഭത്തിലേക്കെത്തുമെന്ന് ഞങ്ങളുടെ കുഞ്ഞു മനസ്സുകള്‍ ഒരിക്കലും കരുതിയില്ല.അവിടെവിടെയോ ശ്രീക്കുട്ടിനിന്നിരുന്നതും നിഷ്കളങ്കരായ ഞങ്ങള്‍ കണ്ടില്ല!

അമ്മയുടേയും ചന്ദ്രാമ്മയുടേയും അനക്കമില്ല.അതാ വടിഒടിക്കുന്ന ശബ്ദം.അഭിമാനത്തിന് ക്ഷതം ഏല്ക്കുന്നസംഭവങ്ങള്‍ ഉണ്ടായാല്‍ മാത്രമേ കമ്പൊടിച്ച് അമ്മ തല്ലാറുള്ളൂ...
ക്ഷതമേറ്റിരിക്കുന്നു!!
അമ്മ അകത്തുകയറി കതകിന്‍റെസാക്ഷയിട്ടു.വീട്ടില്‍ അമ്മയും ഏട്ടനും ഞാനും മാത്രം..

അമ്മയുടെ കാലിന്‍റെ ശബ്ദം,ഒപ്പം തൊണ്ടമുരളുന്നതിന്‍റേയും..ഞാന്‍ കരയാന്‍തുടങ്ങി.പച്ചക്കമ്പിന്‍റെമണം..ഇലയുടെപാതികീറിയഭാഗം കമ്പിന്‍റെ അറ്റത്ത്.

എന്‍റെ നിലവിളിയുടെ ഒച്ചയാല്‍ അയല്‍വീടുകളിലെ ചെവികള്‍കൂര്‍പ്പിക്കപ്പെട്ടു.

''ഇവിടെവാ രണ്ടും,''പറച്ചിലും ഒരുകൈചേട്ടന്‍റെഷര്‍ട്ടിലുമായി അമ്മ കിതക്കുന്നു.അപ്പോള്‍  ആ മുഖത്തെഭാവം
സങ്കടമായിരുന്നോ ക്രോധമായിരുന്നോ?ഏതായാലും ഭയന്നഞാന്‍ ഒറ്റക്കുതിപ്പിന് കട്ടിലിന്‍റെ മറുവശത്തും അടിയിലുമായി ടോം ആന്‍ഡ് ജെറി കളിച്ചു.
കൂട്ടത്തില്‍ നിലവിളിക്കാനും മറന്നില്ല.
ഏട്ടന് കുറേക്കിട്ടിയപ്പോഴേക്കും പുറത്ത് ആരുടെയൊക്കെയോ തട്ടും ബഹളവും.
അമ്മകതകുതുറന്നതും അയലത്തെ എന്‍റെ പ്രിയപ്പെട്ട മോളിച്ചേച്ചി അകത്തേക്കുകയറി.വാണംവിട്ടപോലെ അവരോടൊട്ടിഞാനും.
അന്നേതായാലും എനിക്കടികിട്ടിയില്ല.പക്ഷേ അടികൊണ്ട് തിണര്‍ത്ത പാടുകളുമായി ഏട്ടന്‍ എന്നെയൊന്നുനോക്കി.ഞാന്‍ മോളിച്ചേച്ചിയുടെതോളിലോട്ടുമുഖംചായ് ച്ചുനിന്നു.എന്തായിരുന്നിരിക്കാം ആ നോട്ടത്തിന്‍റെ പൊരുള്‍??

ഏതായാലുംഅയല്ക്കാരെ ദ്രോഹിക്കില്ല എന്നൊരു ദൃഢപ്രതിജ്ഞ അന്നേ ഞാനെടുത്തു!!

           സിന്ധുസുരേഷ്

No comments:

Post a Comment