Tuesday, February 19, 2019

വീണ്ടും അഗ്നിനാളങ്ങള്‍(കഥ)

വീണ്ടും അഗ്നിനാളങ്ങള്‍

പഴുത്തളിഞ്ഞുകിടക്കുന്ന പറങ്കിപ്പഴങ്ങള്‍ മെല്ലെ ചവിട്ടിമെതിച്ച് അയാള്‍ ആ ശ്മശാനത്തിലെ പറങ്കിമാവിനുപിന്നില്‍ പതുങ്ങിനിന്നു.ഇനിയും അരമണിക്കൂര്‍.നെഞ്ചിടിപ്പോടെ നിമിഷങ്ങളെണ്ണി നില്‍ക്കുമ്പോള്‍ ഒരു പറങ്കിപ്പഴത്തിന്‍റെ കുറച്ചു ഭാഗം അയാളുടെ തോളില്‍പ്പതിച്ച് കറപുരണ്ടു.

ആരൊക്കെയോ ശ്മശാനത്തിലേക്കു വരുന്നുണ്ട്. ചിതയൊരുക്കാനുള്ള തിരക്കിലാണ്.ഇനിയും ഏതാനും നിമിഷങ്ങള്‍മാത്രം.അയാളുടെ ഹൃദയം വല്ലാതെ മിടിച്ചു.ഇതേ നെഞ്ചിടിപ്പോടെ എത്രയോ രാത്രികളില്‍ പതുങ്ങി സുനിതയുടെ അടുക്കളവാതിലും തുറക്കുന്നതു കാത്തുനിന്നിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ ചന്ദനത്തിരിയുടെയും പൂക്കളുടെയും ഗന്ധം നിറഞ്ഞ അവളുടെ മൃതശരീരം ഒന്നു കാണാന്‍ കാത്തുനില്‍ക്കുമ്പോള്‍ ദേഹം വിറയ്ക്കുന്നു.

ഒന്നിച്ചുതെറ്റുകള്‍ചെയ്തിട്ട് പാപഭാരം ഒറ്റയ്ക്ക്  ചുമക്കാന്‍ വിധിക്കപ്പെട്ടവള്‍.അവളുടെ മുഖത്തെ കറുത്ത മറുകില്‍ തഴുകി പ്രലോഭിപ്പിച്ച എത്രയെത്രരാത്രികള്‍.
ഒരുകുറ്റവാളിയെപ്പോലെയല്ലാതെ അവളുടെ മുന്നില്‍ നില്‍ക്കാനാവില്ല. കാലം ഒരുപാടുവേഷം കെട്ടിച്ചെങ്കിലും മനസ്സില്‍ എന്നും ഒരു നീറ്റല്‍പോലെ സുനിതയുണ്ടായിരുന്നു.തുടിച്ചുനിന്ന യുവത്വത്തിന്‍റെ പ്രസരിപ്പില്‍ ഉത്തരവാദിത്വങ്ങള്‍ മറന്നുപോയ വെറും സാധാരണ  മനുഷ്യരായപ്പോള്‍ എവിടെയൊക്കെയോ പിഴച്ചു.

അവള്‍ക്കു വേണമെങ്കില്‍ ആദ്യമേ തടയാമായിരുന്നു.ഉത്തരവാദിത്വങ്ങള്‍ കൂടുതലും അവള്‍ക്കായിരുന്നല്ലോ? ഭാര്യ,മൂന്നു മക്കളുടെ അമ്മ.എന്നിട്ടും അവിവാഹിതനായ തന്‍റെ ഇഷ്ടത്തെ അവള്‍ അംഗീകരിച്ചു.മറ്റാരോടും തോന്നാത്തൊരിഷ്ടം തനിക്കും അവളോടു തോന്നാന്‍ കാരണമെന്തെന്നറിയില്ല.

തെറ്റുകള്‍ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ കുറ്റബോധത്തിന്‍റെ കുഞ്ഞലകള്‍ അവളെ അലട്ടാന്‍തുടങ്ങി.ഇളയ കുട്ടിയെ സ്കൂളില്‍ വിടാന്‍പോകുമ്പോഴും വിളിക്കാന്‍പോകുമ്പോഴും മമ്മദിന്‍റെ കടയ്ക്കു സമീപം താനും ഉണ്ടാവും. ഇടയ്ക്ക്  ചിലപ്പോഴൊക്കെ  മമ്മദിന്‍റെ കടയില്‍  നിന്ന് ചോക്ളേറ്റ് വാങ്ങിക്കൊടുക്കുമ്പോഴൊക്കെ അവന്‍ നിഷ്ക്കളങ്കമായിച്ചിരിച്ചുകൊണ്ട് അമ്മയുടെ മുഖത്തൊന്നു നോക്കിയിട്ട് ചോക്ളേറ്റ് കൈനീട്ടി വാങ്ങുമായിരുന്നു.

ഒരിക്കലവള്‍പറഞ്ഞു,കുട്ടിയോടുപോലും നമ്മള്‍ തെറ്റു ചെയ്യുന്നുവെന്ന്...അന്നവളെ ആശ്വസിപ്പിച്ചു.
പിന്നെ എന്നുമുതല്ക്കാണ് അവളില്‍ കുറ്റബോധത്തിന്‍റെ കുഞ്ഞലകള്‍ വന്‍ തിരമാലകളായി  ഇരമ്പിയെത്തിയത്?
ഭര്‍ത്താവിന്‍റെകിടക്കയില്‍ വെറും ഒരുമരപ്പാവയെപ്പോലെയാണ് താനെന്നുപറഞ്ഞു അവള്‍വിതുമ്പിയപ്പോള്‍ ആശ്വസിപ്പിക്കാന്‍ തനിക്കുമായില്ല.

പിന്നീട് പലപ്പോഴും  ഇനിവരരുതെന്ന് അവള്‍ വിലക്കി.പക്ഷേ തനിക്കതിനാവുമായിരുന്നില്ല.

തുറക്കാത്ത അടുക്കളവാതിലിനുചുറ്റും ഏറെനേരംകാത്തുനിന്നു.വീണ്ടും വീണ്ടും മുട്ടിയപ്പോള്‍ ഒരിക്കല്‍ക്കൂടി വാതില്‍ തുറക്കപ്പെട്ടു.
പക്ഷേ കതകുതുറന്നത് സുനിതയുടെ ഭര്‍ത്താവായിരുന്നു.അയാള്‍ ഒന്നും പറയാതെ തന്‍റെ മുഖത്തേക്കൊന്നു നോക്കിയിട്ട് പുറത്തേക്കു നടന്നുപോയി.
പകച്ചുപോയ താന്‍ അയാള്‍ എന്തെങ്കിലുമൊന്നു ചോദിച്ചിരുന്നെങ്കില്‍
എന്നാശിച്ചു.

കട്ടപിടിച്ച കൊടും ഇരുട്ടില്‍  കനത്തമൂകത സമ്മാനിച്ചുകൊണ്ട് അയാള്‍ നടന്നുമറഞ്ഞു. അടുക്കളവാതില്‍ക്കലേക്കൊന്നു പിന്‍തിരിഞ്ഞുനോക്കാതെ താന്‍ വേഗംനടക്കുമ്പോള്‍ ദേഹമാകെ വല്ലാതെവിയര്‍ത്തുകിതച്ചു.
പിന്നീട് പുഴക്കരയില്‍ സുനിതയുടെ  ഭര്‍ത്താവിന്‍റശവമടിഞ്ഞു.മരണ കാരണംമാത്രം ആരും അറിഞ്ഞില്ല-താന്‍ ഒഴികെ-ഒരു പക്ഷേ സുനിതയ്ക്കും  അറിയാമായിരുന്നിരിക്കാം.അല്ലെങ്കില്‍  അവളിങ്ങനെ കുറ്റബോധത്തിന്‍റെ  ചുടലയില്‍ വെന്തുനീറുമായിരുന്നില്ലല്ലോ?

കാലംകടന്നുപോയപ്പോള്‍ പഴയ ഓര്‍മ്മകളെയൊക്കെ മഞ്ഞുകട്ടകളാക്കി താന്‍വിവാഹവും കഴിച്ച് ജീവിതവും തുടങ്ങി.

എങ്കിലും  എപ്പോഴും  മനസ്സില്‍,തുറന്നവാതിലിലൂടെ ഒന്നും മിണ്ടാതെ പുറത്തേക്കുപോയ നിസ്സംഗനായ ഒരുമനുഷ്യന്‍റെ ചിത്രം വേദനയായി കത്തിനിന്നിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം  സുനിതയെ അവരുടെ കുടുംബവീടിനടുത്തുവച്ചു കണ്ടപ്പോള്‍ കാലം അവളെ ഒരു കോമാളിയാക്കിയതുപോലെ തോന്നിച്ചു.
നരച്ചുതുടങ്ങിയ മുടിയിഴകളും
കരിവാളിച്ചുമെല്ലിച്ച കവിളുകളും നിര്‍ജ്ജീവങ്ങളായ കണ്ണുകളും കണ്ട് താനൊന്നു ഞെട്ടി.കവിളിലെ മനോഹരമായ കറുത്തമറുകുപോലും വിളറിമഞ്ഞിച്ചിരുന്നു.
തന്നെ കണ്ട സുനിതവേഗം നടന്നകന്നു,ഒരുകൊലയാളിയെക്കണ്ട് പേടിച്ചെന്നപോലെ.

അവളിപ്പോഴും എന്നോ ചെയ്തുപോയ തെറ്റുകളുടെ പാപഭാരവുംപേറി സ്വയം കത്തിത്തീരുകയാണെന്ന് അന്നാണു തനിക്കുമനസ്സിലായത്.അന്നുമുതല്‍ സ്വസ്ഥമായുറങ്ങാന്‍ തനിക്കും കഴിഞ്ഞിട്ടില്ല.അവളോടുള്ള സ്നേഹത്തിന് ഇന്നും ഒരുകുറവുമില്ല.എപ്പോഴൊക്കെയോ  ആ പരിചിതഗന്ധത്തിനായി താനും കൊതിച്ചിരുന്നു.

സുനിത മരിച്ചുവെന്നറിഞ്ഞപ്പോള്‍ വീട്ടില്‍പ്പോയികാണണമെന്നാണു കരുതിയത്.പക്ഷേ കഴിഞ്ഞില്ല.
എന്തിനെന്നറിയില്ല ഈ ശ്മശാനത്തില്‍
ഇങ്ങനെ വന്ന് ഒളിച്ചുനില്‍ക്കുമ്പോള്‍ ഇപ്പോഴും ആ പഴയ കാമുകന്‍റെ ഭയം വിട്ടുപോകുന്നില്ല.

അവസാനായി ആ മുഖമൊന്നുകണ്ടേ പറ്റൂ.മനസ്സുകൊണ്ടെങ്കിലും ആ കാല്പാദങ്ങളില്‍ത്തൊട്ട് യാത്രാമൊഴിനല്‍കണം.

ഏതോ വാഹനത്തിന്‍റെ ഇരമ്പല്‍കേട്ട് അയാള്‍ ചിന്തയില്‍ നിന്നുണര്‍ന്നു.വണ്ടിയില്‍നിന്നും ശവശരീരം ആരൊക്കെയോപുറത്തേക്കിറക്കുന്നു.പറങ്കിമാവിന്‍റെ മറവില്‍നിന്നും ആ ആള്‍ക്കൂട്ടത്തിനിടയിലേക്ക് സ്വയം പരിചിതനായിച്ചമഞ്ഞ് അവരില്‍ ഒരാളായി അഭിനയിച്ചു.

കുറച്ചുസമയത്തിനുശേഷം കര്‍മ്മിയുടെ സ്വരം കാതിലലച്ചു.
''ആരെങ്കിലുമുണ്ടോ അവസാനമായി കാണാന്‍?''

''ഉണ്ട്'' അയാള്‍ മാത്രം വിളിച്ചുപറഞ്ഞു.

എല്ലാരുടെയും കണ്ണുകള്‍ അയാളിലായി.
കര്‍മ്മി ആ ശവശരീരത്തിലെ മുഖത്തെ തുണിമാറ്റി. അയാള്‍ കണ്‍നിറയെ ആ വിളറിമഞ്ഞിച്ച തണുത്തമുഖവുംമറുകും കണ്ടു.
ആ കാല്പാദങ്ങളില്‍ ഒന്നുതൊടാനായി കൈനീട്ടിയപ്പോള്‍ രണ്ടുബലിഷ്ഠകരങ്ങള്‍ അയാളെ പുറകോട്ടുവലിച്ചു.
തീപാറുന്ന രണ്ടുകണ്ണുകളില്‍ അയാള്‍ ദഹിച്ചു.
തനിക്കുപരിചിതമായ കണ്ണുകള്‍ .താന്‍ചോക്ളേറ്റുവാങ്ങിക്കൊടുത്തിരുന്ന സുനിതയുടെമകന്‍!

''തൊടരുത്,എനിക്കെല്ലാമറിയാം.എന്‍റച്ഛന്‍റെ ആത്മാവുപോലും പൊറുക്കില്ല''
അവന്‍റെ പതിഞ്ഞുകൂര്‍ത്ത വാക്കുകളില്‍
അയാള്‍ ചിതയില്ലാതെ എരിയാന്‍തുടങ്ങി.
ഉള്ളില്‍ കത്തുന്ന അഗ്നിനാളങ്ങളുമായി അയാള്‍ മെല്ലെ പിറകോട്ടു നീങ്ങി.അപ്പോഴേക്കും  ചിത എരിയാന്‍ തുടങ്ങിയിരുന്നു.

സിന്ധുസുരേഷ്

Wednesday, February 13, 2019

പ്രണയത്തടവ് (കഥ)

കഥാരചന മത്സരം#
മലയാള സാഹിത്യ ലോകം
പ്രണയത്തടവ്

മരുഭൂമിയിലെ ഒട്ടകത്തിൻ്റെ ചിത്രം..
വി ഭാസ്ക്കർ
പ്രൊഫൈലിൽ പേരു കണ്ടപ്പോൾ തന്നെ നെഞ്ചിടിക്കാൻ തുടങ്ങി. ആ മുഖം ഒന്നു കാണാൻ കൊതിച്ചെങ്കിലും തിരയാൻ പേടിയാകുന്ന പോലെ.

മധുവേട്ടൻ ഇപ്പോൾ വിളിക്കുമായിരിക്കും. ധൃതിയിൽ ഓപ്പൺ ചെയ്ത് ഓടിച്ചുനോക്കി, ആ മുഖത്തിന് ഒരു മാറ്റവുമില്ല.
അല്പം ഗൗരവം വന്നത് പോലെ.
മെസഞ്ചറിൽ നോട്ടിഫിക്കേഷൻ, പച്ച സിഗ്നൽ. ടൈപ്പിംഗ് ..

"ഹായ് റീനാ"
"ഹായ്" വിറയാർന്ന കൈകളാൽ അവൾ പ്രതികരിച്ചു.
" ഒരുപാടു തിരഞ്ഞിട്ടാ ടോ മുഖപുസ്തകത്തിൽ നിന്ന് തന്നെയൊന്നു കണ്ടെത്താൻ കഴിഞ്ഞത് "
പെട്ടെന്ന് ഫോണിൽ മധുവിൻ്റെ വിളി.
നെഞ്ചിൽ തീയാളി.
" എന്തെടുക്കുവാനീയവിടെ? ഗേറ്റൊക്കെ
കുറ്റിയിട്ടിട്ടില്ലേ? തുണി കഴുകാനുണ്ടെന്നു പറഞ്ഞിട്ട് ഫോണിലിരിക്കുകയാണോ?"

" കുറ്റിയിട്ടു, തുണി കഴുകാൻ പോകുവാ" മധു ഫോൺ കട്ടു ചെയ്തു.
" എന്താടോ ഒന്നും മിണ്ടാത്തത്?" വീണ്ടും സന്ദേശം.

റീനയുടെ വിരലുകൾ ദ്രുതഗതിയിൽ ചലിച്ചു'

" ഹസ്സിൻ്റെ ഫോൺ വന്നതാ, എപ്പോഴും വിളിച്ചുകൊണ്ടിരിക്കും, വലിയ സ്നേഹമാ,
ഭാസ്ക്കറുമായുള്ള പരിചയം പുതുക്കാൻ കഴിഞ്ഞതിൽ സന്തോഷം.
ദയവായി ഇനി എനിക്ക് മെസേജ് അയയ്ക്കരുത്.ഞാനിവിടെ വളരെ സന്തോഷമായി കഴിയുകയാണ്. എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ഭർത്താവ്.
ഓരോ അരമണിക്കൂറിലും വിളിക്കും. ഒരർത്ഥത്തിൽ പ്രണയത്തടവ് എന്നു പറയാം"

അടർന്നു വീഴുന്ന കണ്ണീർമണികൾ ഭാസ്ക്കർ ഒരിക്കലും കാണരുത്.
ഒരു സ്മൈലിയുടെ ചിത്രം കൂടി അയച്ച് അവൾ കണ്ണീർ തുടച്ചു.

ഭാസ്ക്കറിൻ്റെ മനസ്സിൽ വിരിഞ്ഞ അസൂയപ്പൂക്കൾ അവൾ അറിയാതിരിക്കാൻ അയാളും ഒരു സ്മൈലി അയച്ചു,

അവൾ എന്നും ഭാഗ്യവതി തന്നെ.എന്നിൽ നിന്നും പറന്നു പോയെങ്കിലും പ്രണയം തുടിക്കുന്ന ഹൃദയമുള്ള ഭർത്താവാനെ കിട്ടിയല്ലോ.. ഞാനെന്തിനാ വെറുതെ..

നിറഞ്ഞ കണ്ണുകൾ ആരും കാണില്ല .. ആണുങ്ങളുടെ കണ്ണുനീർ അധികം ഒഴുകാറില്ലല്ലോ? മനസ്സു മന്ത്രിച്ചു,
പ്രണയം കൊണ്ട് എൻ്റെ ഹൃദയ തടവറയിൽ നിന്നെ തളച്ചിടാൻ എനിക്കന്നു കഴിഞ്ഞില്ല. പലപ്പോഴും ഉള്ളിലെ പ്രണയം ഉള്ളിൽ തന്നെ വച്ചു.മൂന്നനിയത്തിമാരുടെ ഏട്ടന് പ്രണയം ഒരു സ്വപ്നമായിരുന്നു.
പക്ഷേ നിൻ്റെ മനസ്സ് ഞാൻ കണ്ടിരുന്നു. പറയാതെ പറഞ്ഞ പ്രണയം ഇരുവരും അറിഞ്ഞിരുന്നു. ഒന്നും പറഞ്ഞില്ലെങ്കിലും.
റീനയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. മനസ്സിൽ മാത്രം അവൾ പറഞ്ഞു" എനിക്കു നഷ്ടപ്പെട്ട എൻ്റെ പറയാൻ മറന്ന പ്രണയമേ, പ്രിയ ഭാസ്ക്കർ നീ എനിക്കെന്നും എൻ്റെ പ്രിയ സൂര്യൻ.. എന്നാൽ നിനക്കു വേണ്ടിയല്ലാതെ വിരിഞ്ഞ ഒരു താമര ഞാൻ. എന്നും പ്രഭാതമുണ്ടല്ലോ? സൂര്യനും...

ഭാസ്ക്കർ ടൈപ്പിംഗ് ...
" നോ, നെവർ, ഇനി ഒരിക്കലും മെസേജ് അയയ്ക്കില്ല റീന, തൻ്റെ സുഖവിവരങ്ങൾ അറിയണമെന്നു തോന്നി, സന്തോഷം, അയാം സോ ഹാപ്പി നൗ .. താൻ തൻ്റെ ഹസ്സിൻ്റെ പ്രണയത്തടവറയിൽ സന്തോഷമായി കഴിയുക, എന്നും സ്നേഹം... സ്നേഹം മാത്രം... ബൈ"
ഇടതു കൈ കൊണ്ട് കണ്ണീർ തുടച്ച് അവൾ  നോക്കിയിരിക്കേ ഭാസ്ക്കർ ഓൺ ലൈനിൽ നിന്ന് പോയി.
സന്ദേശങ്ങൾ ഒന്നുകൂടി വായിച്ച് മനസ്സിലെഴുതി ഡിലീറ്റു ചെയ്തു.
വീണ്ടും മധുവിൻ്റെ ഫോൺ ',
" എന്തു ചെയ്യുവാനീയവിടെ? മൊബൈലിൽ കുത്തിക്കുത്തിയിരിക്കുകയാണോ? എപ്പോഴും ഓൺലൈനിലാണല്ലോ? തുണി അലക്കിയോ?"
" മധുവേട്ടാ ഞാൻ.." പൂർത്തിയാക്കുന്നതിനു മുൻപ് അയാൾ ഫോൺ കട്ടു ചെയ്തു ..

എൻ്റെ പ്രണയത്തടവിലെ ശിക്ഷകൾ നീ ഒരിക്കലും അറിയാതിരിക്കട്ടെ ഭാസ്ക്കർ!

സിന്ധു സുരേഷ്

Friday, February 8, 2019

ഓർമ്മപ്പൂക്കാലം

         
          ഓര്‍മ്മപ്പൂക്കാലം

''ലളിതേ,ലളിതേ''
ചന്ദ്രാമ്മയുടെ ഉച്ചത്തിലുള്ളവിളി!നെഞ്ചില്‍  തീയാളി...ഞാനുംഏട്ടനും  പുസ്തകം ഉറക്കെ വായിച്ചു കൊണ്ടിരുന്നു.
''ആദ്യം  കറതേച്ചത് നീയാണേ''
അമ്മ കതകിന്‍റെ സാക്ഷനീക്കുന്നതിനിടയില്‍ ചേട്ടന്‍ എന്നോടുസ്വകാര്യംപറഞ്ഞു.

''അല്ല,അല്ല ഏട്ടനാണ് '' ഞാനുംവിട്ടുകൊടുത്തില്ല.
ശരിക്കും ചന്ദ്രാമ്മ കഴുകിയിട്ടമുണ്ടില്‍ ആദ്യം മാങ്ങാക്കറതേച്ചത് ആരാണ്? ഞാനാണോ?ആവോ !ഓര്‍മ്മവരുന്നേയില്ല.

തുണികള്‍ അലക്കിത്തേച്ചുകൊടുക്കുന്ന ജോലിയായിരുന്നു ചന്ദ്രാമ്മയും കുടുംബവും ചെയ്തിരുന്നത്.
ശനിയാഴ്ചതോറും ചന്ദ്രാമ്മ വെള്ളമുണ്ടുകള്‍ പറമ്പിലെ അയയില്‍വിരിച്ചിടുന്നതുകാണാന്‍ നല്ലചന്തമാണ്.പക്ഷേ അന്ന് വെയിലു പോകുന്നതുവരെ  ആപറമ്പില്‍ കളിക്കാന്‍ സമ്മതിക്കില്ല. തുണിയില്‍ കാക്കവന്നിരിക്കാതിരിക്കാനും മറ്റുമായി ശ്രീക്കുട്ടിഅവിടെവിടെയെങ്കിലും ഉണ്ടാകും.
ശ്രീക്കുട്ടിയുമായി രണ്ടുദിവസം മുന്‍പ് ഞങ്ങളൊന്നു പിണങ്ങി.

ചന്ദ്രാമ്മ കുളത്തില്‍
തുണിയലക്കാന്‍പോയസമയത്ത് ശ്രീക്കുട്ടി മുറ്റം തൂക്കുകയായിരുന്നു.കാലിന്‍റെ അടയാളംവീഴാത്തവിധം കാലുകള്‍പിന്നിലേക്കാക്കി വളഞ്ഞ് ഒരുപ്രത്യേകരീതിയില്‍തൂക്കുന്നതുകാണാന്‍
നല്ലരസം.ഈര്‍ക്കില്‍ചൂലിന്‍റെ വളഞ്ഞവരകള്‍ക്കും ശ്രീക്കുട്ടിക്കും അപ്പോള്‍ ഒരേ ആകാരവടിവ്.
ഏട്ടനും ഞാനുംസംഘവും ശ്രീക്കുട്ടിയെകളിക്കാന്‍വിളിക്കാന്‍ ചെന്നപ്പോഴാണ് ഈ പുകില്!
എല്ലാവരും കൂടിഓടിശ്രീക്കുട്ടിയുടെ കലാവിരുത് വികൃതമാക്കി.
ഏട്ടനോട് അവള്‍കയര്‍ത്തു.ഏട്ടനും ദേഷ്യംവന്നു കാലുകൊണ്ടെല്ലാം മായിച്ചുകളഞ്ഞു.
ചൂലും വലിച്ചെറിഞ്ഞ് ശ്രീക്കുട്ടിഅകത്തുകയറിപ്പോയി.

അന്ന് ആരും പിന്നീട് കളിച്ചില്ല.വീടുകളിലേക്കുപോയി.ശനിയാഴ്ചയാണ് കളിക്കൂട്ടങ്ങള്‍ ഇറങ്ങുന്നത്.

രാവിലെ അമ്മാമ്മയുടെ വീട്ടില്‍പോകേണ്ടിവന്നതിനാല്‍ ഇറങ്ങാന്‍പറ്റിയില്ല.
തിരിച്ചുവരുന്നവഴി ശങ്കരപ്പിള്ളച്ചേട്ടന്‍റെപറമ്പുവഴിയാണെങ്കില്‍
വീട്ടില്‍വേഗമെത്താം.അപ്പോഴാണ് പറമ്പില്‍ നിന്നമാങ്ങ ഏട്ടന്‍ എറിഞ്ഞിട്ടത്.

ഞാനും എറിഞ്ഞെങ്കിലും മാങ്ങയുടെഞെട്ടിന്‍റെ ശക്തികൊണ്ട് ഒന്നും താഴെവീണില്ല.
മാങ്ങയുമായിനടന്നുകയറിയത് ചന്ദ്രാമ്മയുടെ പറമ്പില്‍.പിങ്കുനിറത്തിലുള്ളവെള്ളക്കുത്തുള്ള നല്ലപച്ചമാങ്ങ!
മാങ്ങയുടെ ചുനഭാഗം കടിച്ചപ്പോള്‍ അതാ കറ!വായിലായഭാഗംതുപ്പിയെറിഞ്ഞു.ബാക്കിഭാഗം
അയയിലിട്ടിരുന്നഒരുമുണ്ടില്‍ ഒന്നുരച്ചു.ഏട്ടനുംഉരച്ചു.പകര്‍ത്തുകോപ്പിയിലെപ്പോലെ രണ്ടുവര.
അത് ഇത്രവലിയപ്രക്ഷോഭത്തിലേക്കെത്തുമെന്ന് ഞങ്ങളുടെ കുഞ്ഞു മനസ്സുകള്‍ ഒരിക്കലും കരുതിയില്ല.അവിടെവിടെയോ ശ്രീക്കുട്ടിനിന്നിരുന്നതും നിഷ്കളങ്കരായ ഞങ്ങള്‍ കണ്ടില്ല!

അമ്മയുടേയും ചന്ദ്രാമ്മയുടേയും അനക്കമില്ല.അതാ വടിഒടിക്കുന്ന ശബ്ദം.അഭിമാനത്തിന് ക്ഷതം ഏല്ക്കുന്നസംഭവങ്ങള്‍ ഉണ്ടായാല്‍ മാത്രമേ കമ്പൊടിച്ച് അമ്മ തല്ലാറുള്ളൂ...
ക്ഷതമേറ്റിരിക്കുന്നു!!
അമ്മ അകത്തുകയറി കതകിന്‍റെസാക്ഷയിട്ടു.വീട്ടില്‍ അമ്മയും ഏട്ടനും ഞാനും മാത്രം..

അമ്മയുടെ കാലിന്‍റെ ശബ്ദം,ഒപ്പം തൊണ്ടമുരളുന്നതിന്‍റേയും..ഞാന്‍ കരയാന്‍തുടങ്ങി.പച്ചക്കമ്പിന്‍റെമണം..ഇലയുടെപാതികീറിയഭാഗം കമ്പിന്‍റെ അറ്റത്ത്.

എന്‍റെ നിലവിളിയുടെ ഒച്ചയാല്‍ അയല്‍വീടുകളിലെ ചെവികള്‍കൂര്‍പ്പിക്കപ്പെട്ടു.

''ഇവിടെവാ രണ്ടും,''പറച്ചിലും ഒരുകൈചേട്ടന്‍റെഷര്‍ട്ടിലുമായി അമ്മ കിതക്കുന്നു.അപ്പോള്‍  ആ മുഖത്തെഭാവം
സങ്കടമായിരുന്നോ ക്രോധമായിരുന്നോ?ഏതായാലും ഭയന്നഞാന്‍ ഒറ്റക്കുതിപ്പിന് കട്ടിലിന്‍റെ മറുവശത്തും അടിയിലുമായി ടോം ആന്‍ഡ് ജെറി കളിച്ചു.
കൂട്ടത്തില്‍ നിലവിളിക്കാനും മറന്നില്ല.
ഏട്ടന് കുറേക്കിട്ടിയപ്പോഴേക്കും പുറത്ത് ആരുടെയൊക്കെയോ തട്ടും ബഹളവും.
അമ്മകതകുതുറന്നതും അയലത്തെ എന്‍റെ പ്രിയപ്പെട്ട മോളിച്ചേച്ചി അകത്തേക്കുകയറി.വാണംവിട്ടപോലെ അവരോടൊട്ടിഞാനും.
അന്നേതായാലും എനിക്കടികിട്ടിയില്ല.പക്ഷേ അടികൊണ്ട് തിണര്‍ത്ത പാടുകളുമായി ഏട്ടന്‍ എന്നെയൊന്നുനോക്കി.ഞാന്‍ മോളിച്ചേച്ചിയുടെതോളിലോട്ടുമുഖംചായ് ച്ചുനിന്നു.എന്തായിരുന്നിരിക്കാം ആ നോട്ടത്തിന്‍റെ പൊരുള്‍??

ഏതായാലുംഅയല്ക്കാരെ ദ്രോഹിക്കില്ല എന്നൊരു ദൃഢപ്രതിജ്ഞ അന്നേ ഞാനെടുത്തു!!

           സിന്ധുസുരേഷ്

Thursday, February 7, 2019

ഓര്‍മക്കുറിപ്പ്

എന്‍റെ കുട്ടിക്കാലത്ത്  അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും ഞാനും എന്‍റെ ചേട്ടനും അയല്പക്കത്തുള്ള കുട്ടികളുമായി വീട്ടില്‍ നിന്നും വിളി വരുന്നതുവരെ ( സന്ധ്യയ്ക്ക് വിളക്കു കൊളുത്തുന്നതിനു മുമ്പ്)പറമ്പിലെല്ലാം പോയി കളിക്കുമായിരുന്നു.
മതിലുകളുടെ വേര്‍തിരിവില്ലാതിരുന്നതിനാല്‍ ഞങ്ങളുടെ കളിയ്ക്കും ദൂരങ്ങളുടെ നിബന്ധന ഇല്ലായിരുന്നു.
കളിക്കൂട്ടുകാരില്‍ ആണ്‍പെണ്‍ വ്യത്യാസവും ഇല്ലായിരുന്നു. എന്‍റെ കൂട്ടുകാരില്‍ ചിലരുടെ പേര് ഓര്‍ക്കാതിരിക്കാനാവില്ല.
ബിന്ദു,പാത്തുമ്മ,ശ്രീക്കുട്ടി,ബാബു,ബാലു,രവി...കോരിച്ചൊരിയുന്ന മഴക്കാലത്ത്  തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ശ്രീക്കുട്ടിയുടെ  വീട്ടിലെ വിറകുപുരയിലാണ് ഞങ്ങള്‍ കളിച്ചിരുന്നത്.
കര്‍ക്കടകപ്പകലുകളില്‍  ഒരു ദിവസം പുറത്തുപോകാന്‍പറ്റാത്തതിനാല്‍  മഴ ഒന്നു തോര്‍ന്ന അവസരത്തില്‍ എല്ലാവരും വിറകുപുരയില്‍ ഒത്തുകൂടി.
എന്‍റെചേട്ടന്‍റെ നിക്കറിന്‍റെ പോക്കറ്റു നിറയെ വിവിധ വര്‍ണങ്ങളിലുള്ളഗോലി
കളുണ്ടായിരുന്നു.കളിക്കുന്നതിലേറെ വിവിധ നിറങ്ങളിലുള്ള ഗോലികള്‍ നോക്കിയിരിക്കാന്‍ എനിക്കിഷ്ടമായിരുന്നു.
പനി ആയതിനാല്‍ ബിന്ദു  ആ ദിവസം വന്നില്ല. ബിന്ദു നന്നായി ഗോലികളിക്കുമായിരുന്നു. മറ്റുരണ്ടുപേര്‍ക്കും ഗോലികളിയില്‍ താല്പര്യമില്ലായിരുന്നു.

ഗോലികുഴിയില്‍ വീഴ്ത്തുന്ന കളിയായിരുന്നു എന്നാണോര്‍മ്മ. പൊട്ടിപ്പൊളിഞ്ഞതെങ്കിലും സിമന്‍റുതറ തുളച്ച്  മൂന്നാല് കുഴി കുഴിക്കേണ്ടി വന്നു ആ കളി കളിയ്ക്കാന്‍. ഒരു പ്രത്യേക അകലത്തില്‍ വേണം കുഴി( ആ കളി കളിച്ചിട്ടുള്ളവര്‍ക്ക് അറിയാം) വലതുതള്ളവിരല്‍   നിലത്തമര്‍ത്തി
ഇടതുവിരലില്‍ ഗോലി വച്ചിട്ട്  തെറിപ്പിച്ച് അകലത്തിലുള്ള കുഴികളില്‍  ഇടണം. ഇപ്പോള്‍ കളി ശരിക്കും  ഓര്‍മ്മയില്ല .  കളിയില്‍ ചേട്ടനും ബാലുവിനും രവിയ്ക്കും ഒപ്പമെത്താന്‍ എനിക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല.പക്ഷേ സിമന്‍റുതറ കുഴിക്കാന്‍ മുന്‍പന്തിയില്‍ ഞാനായിരുന്നു.

എന്തോ  തോറ്റാലുംതോറ്റാലും ആ കളി എനിക്കിഷ്ടമായിരുന്നു.
ഇതിനിടയില്‍ കുറച്ചു സമയത്തേക്ക് ശ്രീക്കുട്ടിയെ കണ്ടില്ല.അല്പസമയം കഴിഞ്ഞ് ശ്രീക്കുട്ടി വന്നെങ്കിലും അവരുടെ  വിറകുപുരയില്‍ കുഴി ഉണ്ടാക്കിയതിഷ്ടമായില്ല എന്നു തോന്നി.

ശ്രീക്കുട്ടിക്കു പിന്നാലെയെത്തിയ ചന്ദ്രാമ്മ(ശ്രീക്കുട്ടിയുടെ അമ്മ) ഞങ്ങളെ കുറെ വഴക്കുപറഞ്ഞു,കുഴിച്ചതിന്.ഞാനാണ് മൂന്നുകുഴികളില്‍ രണ്ട് കുഴി കുഴിച്ചത്,അതിനാല്‍ വഴക്കെനിക്കുമാത്രമുള്ളതാണെന്നു  തോന്നി.
ശ്രീക്കുട്ടിയാണ് കുഴിക്കാന്‍ വേണ്ട കമ്പിയും കത്തിയുമൊക്കെ തന്നത്.എന്നിട്ടും ചതിച്ചു.ശ്രീക്കുട്ടിയോടുള്ള
പ്രതികാരാഗ്നി ജ്വലിച്ചു എന്നുള്ളില്‍.

അന്നത്തെ ഗോലികളി അവിടെ


അവസാനിച്ചു.ചന്ദ്രാമ്മ  വിറകുപുര പൂട്ടി മടങ്ങിപ്പോയി.
മഴയില്ലാത്തതിനാല്‍  എല്ലാവരും മുറ്റത്തൊക്കെ നിന്നു കുറച്ചു നേരം.പക്ഷേ എന്തോ എന്‍റെ മനസ്സ് അസ്വസ്ഥമായിരുന്നു.

ഈ ശ്രീക്കുട്ടിയെ  ചന്ദ്രാമ്മ പ്രസവിച്ചതല്ലെന്നും എടുത്തു വളര്‍ത്തുന്നതാണെന്നുമൊക്കെ മുതിര്‍ന്നവരാരോ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു.
ആ അവസരത്തില്‍ ഞാനത്  ശ്രീക്കുട്ടിയോടു പറഞ്ഞു.

അവളുടെ മുഖം മങ്ങുന്നതും  കര്‍ക്കടകമാസം പോലാകുന്നതും കണ്ട് സംതൃപ്തയായി ഞാന്‍ ചേട്ടനേയും വിളിച്ച് വീട്ടിലേക്കുപോയി.

ചേട്ടന്‍ എന്നോടു ദേഷ്യപ്പെട്ടു ,അങ്ങനെ എന്തിനു പറഞ്ഞു എന്ന് അപ്പോഴാണ് എനിക്കും ബോധോദയം ഉണ്ടായതും കുറ്റബോധം തോന്നിയതും.പക്ഷേ വൈകിപ്പോയിരുന്നല്ലോ.

കിണറ്റുകരയില്‍ പോയി കൈയും കാലും മുഖവും കഴുകി പതിവില്ലാതെ പഠിക്കാനിരുന്നു.വിളക്കു കൊളുത്തുന്ന സമയം ആയില്ലല്ലോ?

പ്രതീക്ഷിച്ചപോലെ ആരുടെയോ ഒച്ച വെളിയില്‍ കേട്ടു.ചന്ദ്രാമ്മ....
നെഞ്ചു പടപടാ മിടിച്ചു.

ഞാനും ചേട്ടനും പഠിത്തത്തിലായി(എന്നു ഭാവിച്ചു). ഉറക്കെ വായിക്കാന്‍ നോക്കിയിട്ട് ശബ്ദം വരുന്നുമില്ല.
''പട്ടിണികൊണ്ടു മെലിഞ്ഞപണ്ഡിതനുകുശസ്ഥ....''
വെളിയില്‍ കമ്പൊടിക്കുന്ന ശബ്ദം..
പഠനം മുറിഞ്ഞു.

അടുത്ത നിമിഷം അമ്മ
മുന്നിലെത്തി... പിന്നെ പറയണമോ? അടിയുടെ പൂരം..

പിറ്റേ ദിവസം അമ്മ എല്ലാം പറഞ്ഞു മനസ്സിലാക്കിത്തന്നു.മറ്റുള്ളവരുടെ വസ്തുവകകള്‍ നശിപ്പിക്കരുതെന്നും കൂട്ടുകാരെ വേദനിപ്പിക്കരുതെന്നുമൊക്കെ..
പക്ഷേ കിട്ടിയ അടിയുടെ ചൂട് മാത്രം ഇപ്പോഴും മനസ്സിലുണ്ട്.
അങ്ങനെ ഞാനും നല്ല കുട്ടിയായി.എങ്കിലും  കര്‍ക്കടകം മറക്കാന്‍ പറ്റാത്തൊരു മാസം തന്നെ!

സിന്ധുസുരേഷ്