Monday, September 23, 2019

ഉണര്‍വ്വ് (കവിത)


ഉണര്‍വ്വ്......

ഓണക്കാലവു,മകന്നുപോയെന്‍
രാപ്പകലുകള്‍ പിന്നെയുമിതാ,
നിശബ്ദമായതി,ശാന്തമായിട്ടേ-
കാന്തകമ്പളം മൂടിയുറങ്ങുന്നു.

വിരുന്നുകാരും വന്നുപോയി
വീടുനിറയെ ശൂന്യതയും..
വെറുതെയിത്തിരി നേരമീപ്പടി-
വക്കിലായൊന്നിരുന്നു ഞാനും.

ദൂരെദൂരെയകന്നുപോകുമാ
നിഴലുനോക്കവേ നൊമ്പരം.
ഓണവെയിലും മാഞ്ഞുവോ
തിരുവോണനിലാവുംമറഞ്ഞുവോ?

കൊടിയവേനലില്‍ വാടുംപൂപോലെ
തളര്‍ന്നുനില്‍ക്കരുതരുതു നീ,
കുതിച്ചുയരുക ശലഭംപോലെ
നിന്‍ മനവുമീ,വിഹായസ്സില്‍.

കാലചക്രം ചലിക്കുമിനിയും
ഋതുക്കളെത്തും പതിവുപോല്‍,
എന്നുമീ നിറപുഞ്ചിരി നിന്‍
വദനമാകെ നിറയണം

കൊച്ചുകൊച്ചു സ്വപ്നമോടെനീ
നിത്യവും നിദ്രപൂകണം,
കാലമെത്തും നേരമായാലോടി-
യണയും പൊന്നോണവും....

വീണ്ടുംവീണ്ടുമൊരോണമങ്ങനെ
നമുക്കുചുറ്റും കളിക്കവേ,
വേണ്ട വ്യസനമരുതരുതേ
കൂട്ടുകാരീ,യെഴുന്നേല്‍ക്കുക!!!

എങ്ങുനിന്നായെത്തിടുന്നീ
സ്നേഹസാന്ത്വന നിസ്വനം?
കരളിലൊരു ചെറുമഴപോലു-തിരുമീ വാക്കുകള്‍തന്‍ നാദവും..

പച്ചവെള്ളം തളിച്ചു നിത്യവും
ഓമനിക്കും ചെറുചെടികളോ?
വാരിവിതറിടും പയറുമണികളെ
കൊക്കിലാക്കും കിളികളോ?

ഒക്കെയെന്‍റെ മനസ്സിലിങ്ങനെ
നിത്യ വിസ്മയമാകവേ,
പുത്തനുന്‍മേഷ ധാരയാലെന്‍
മനമുണര്‍ന്നതി ചൊടിയോടെ..

പാറിപ്പറന്നിടാം നല്‍പറവപോല്‍
പോരുവിന്‍ പ്രിയകൂട്ടരേ,യിനി
ഉല്ലസിക്കാമൊത്തുചേരാം
ഓണമാക്കിടാം ദിനങ്ങളെന്നുമേ...

കുതിച്ചുചാടിയാപ്പടിവാതിലുംകട-
ന്നതിമോദമോടെയീ,തൊടിയിലായ്.തെന്നലിന്‍ മൃദുചുംബനങ്ങളേ-റ്റിവിടെ,സ്വൈര്യം വിഹരിക്കുന്നിതാ..

സിന്ധുസുരേഷ്

No comments:

Post a Comment